
ദുബായ്: ബഹ്‌റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കിയതായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) അറിയിച്ചു. യുദ്ധ ബാധിത പ്രദേശങ്ങളിലെ സ്‌കൂളുകളിൽ നിന്നും അധികാരികളിൽ നിന്നുമുള്ള നിർദ്ദേശങ്ങൾ കണക്കിലെടുത്ത്, ഈ രാജ്യങ്ങളിൽ പരീക്ഷകൾ നടത്തുന്നതിന്റെ സാധ്യതകൾ അവലോകനം ചെയ്തതിനെ തുടർന്നാണ് തീരുമാനം. നേരത്തെ മാറ്റിവച്ച പരീക്ഷകൾ ഉൾപ്പെടെ 2026 മാർച്ച് 16 മുതൽ ഏപ്രിൽ 10 വരെ നടക്കാനിരിക്കുന്ന എല്ലാ പരീക്ഷകളും റദ്ദാക്കിയിരിക്കുന്നുവെന്നാണ് സിബിഎസ്ഇ അറിയിക്കുന്നത്.
പരീക്ഷ റദ്ദാക്കപ്പെട്ട വിദ്യാർത്ഥികളുടെ ഫലം പ്രഖ്യാപിക്കുന്ന രീതി പിന്നീട് പ്രത്യേകം അറിയിക്കും. മിഡിൽ ഈസ്റ്റിലെ ഇന്ത്യൻ എംബസികൾക്കും കോൺസുലേറ്റുകൾക്കും അതത് പ്രാദേശിക ഓഫീസുകൾക്കും ബോർഡ് ഈ വിവരം കൈമാറിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നൽകുന്നതോടൊപ്പം അക്കാദമിക് നിലവാരം നിലനിർത്താനുമാണ് ഈ തീരുമാനമെന്ന് സിബിഎസ്ഇ പ്രസ്താവനയിൽ പറഞ്ഞു.ഫലത്തെയും മൂല്യനിർണ്ണയത്തെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ യഥാസമയം അറിയിക്കുമെന്ന് പരീക്ഷാ കൺട്രോളർ ഡോ. സന്യം ഭരദ്വാജ് വ്യക്തമാക്കി.
മിഡിൽ ഈസ്റ്റിൽ മാർച്ച് 2 മുതൽ 11 വരെ നടത്താനിരുന്ന പത്താം ക്ലാസ് പരീക്ഷകൾ ബോർഡ് നേരത്തെ തന്നെ റദ്ദാക്കിയിരുന്നു. കൂടാതെ മാർച്ച് 2 മുതൽ പന്ത്രണ്ടാം ക്ലാസിലെ നിരവധി പരീക്ഷകൾ മാറ്റിവെക്കുകയും ചെയ്തിരുന്നു. യുഎഇ, ബഹ്‌റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളെയാണ് ഈ തീരുമാനം ബാധിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam