ഒമാനില്‍ ആഹാരവും മരുന്നുമില്ലാതെ ആയിരക്കണക്കിന് പ്രവാസികള്‍; കൂടുതൽ വിമാന സർവീസുകൾ വേണമെന്ന് ആവശ്യം

By Web TeamFirst Published May 25, 2020, 12:38 AM IST
Highlights

ഒമാനിലെ സാധാരണ പ്രവാസികൾക്ക് ചാർട്ടേർഡ് വിമാനങ്ങൾ പ്രയോജനപ്പെടില്ല. വന്ദേ ഭാരത് മിഷന്റെ ഭാഗമായി കൂടുതല്‍ വിമാന സര്‍വീസ് വേണം എന്ന് പ്രവാസികള്‍ ആവശ്യപ്പെടുന്നു. 

മസ്‌കറ്റ്: ഒമാനിൽ കുടുങ്ങിക്കിടക്കുന്ന സാധാരണ പ്രവാസികൾക്ക് ചാർട്ടേർഡ് വിമാനങ്ങൾ പ്രയോജനപ്പെടില്ലെന്ന് തൊഴിലാളി സംഘടനാ പ്രവർത്തകർ. ഒഴിപ്പിക്കൽ വേഗത്തിലാക്കുവാൻ കൂടുതൽ വിമാന സർവീസുകള്‍ ആവശ്യമെന്ന് പ്രവാസികൾ പറയുന്നു. ആയിരകണക്കിന് പ്രവാസികളാണ് ആഹാരവും മരുന്നുമില്ലാതെ ഒമാനിൽ കുടുങ്ങിക്കിടക്കുന്നത്. 

എണ്ണ വിലയിലുണ്ടായ ഇടിവും കൊവിഡ് 19ന്റെ വ്യാപനവും ഒമാനിലെ സ്വകാര്യമേഖലയെ സാരമായി ബാധിച്ചു. ഇതുമൂലം മലയാളികളടക്കം നിരവധി ഇന്ത്യക്കാരുടെ തൊഴിൽ നഷ്ടപ്പെടുകയും ചെയ്തു. തൊഴിൽ നഷ്ടപെട്ട ഒരു വിഭാഗം കമ്പനി ജീവനക്കാർക്ക് ഇപ്പോൾ അനുവദിച്ചിരിക്കുന്ന ചാർട്ടേഡ് വിമാനങ്ങൾ ഉപകാരപ്പെടും. എന്നാൽ, സാധാരണ തൊഴിലാളികൾക്ക് ഈ സംവിധാനം പ്രയോജനപ്പെടില്ല എന്നാണ് വിലയിരുത്തൽ. ഇത്തരം ചാർട്ടേർഡ് വിമാനങ്ങൾ ഏർപെടുത്തുവാൻ ഒമാനിൽ സാമ്പത്തികശേഷിയുള്ള കമ്പനികൾ വളരെ കുറവാണ്. 

Read more: വന്ദേ ഭാരത് മൂന്നാം ഘട്ടം; സൗദിയില്‍ നിന്നുള്ള വിമാന സര്‍വ്വീസുകളുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

വന്ദേ ഭാരത് മിഷന്റെ ഭാഗമായി വിമാന സർവീസുകളുടെ എണ്ണം വർധിപ്പിക്കണം. അതോടൊപ്പം സാമൂഹ്യ സംഘടനകൾക്ക് ചാർട്ടേഡ് വിമാനങ്ങൾ പ്രവർത്തിപ്പിക്കുവാൻ അനുമതി നൽകണം. എങ്കിൽ മാത്രമേ ഒമാനിൽ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരായ തൊഴിലാളികൾക്ക് നാട്ടിലെത്തുവാൻ കഴിയൂ. വേണ്ടത്ര രേഖകളില്ലാതെ ആയിരക്കണക്കിന് തൊഴിലാളികളാണ് ഒമാനിലെ വിവിധ ലേബർ ക്യാമ്പുകളിൽ കുടുങ്ങിക്കിടക്കുന്നത്. കേന്ദ്ര സർക്കാർ ഒമാനിൽ നിന്നുമുള്ള ഒഴിപ്പിക്കൽ നടപടികൾ വേഗത്തിലാക്കണമെന്നാണ് പ്രവാസി സംഘടനകളുടെ ആവശ്യം.
Read more: കൊവിഡ് 19: ഗള്‍ഫില്‍ ആരോഗ്യ പ്രവര്‍ത്തകയടക്കം ഏഴ് മലയാളികള്‍ കൂടി മരിച്ചു

click me!