
ദുബൈ: ഒരിടവേളയ്ക്ക് ശേഷം കൊവിഡ് 19 ശക്തമാകുന്ന സാഹചര്യത്തില്‍ പല രാജ്യങ്ങളും കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുകയാണ്. ഇതിനിടെ വിമാനയാത്രക്കാര്‍ക്ക് കൊവിഡ് പരിശോധന വേണോ വേണ്ടയോ എന്ന ആശയക്കുഴപ്പം പലയിടങ്ങളിലും നിലനില്‍ക്കുന്നുണ്ട്.
നിലവില്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കൊവിഡ് ടെസ്റ്റ് ആവശ്യമില്ലെന്നാണ് എയര്‍ലൈനുകള്‍ അറിയിക്കുന്നത്. എന്നാല്‍ കൊവിഡ് ലക്ഷണങ്ങളിലേതെങ്കിലും കാണുന്നപക്ഷം പരിശോധന നടത്തേണ്ടതുണ്ട്. എയര്‍ ഇന്ത്യയാണ് ഇത് സംബന്ധിച്ച മാര്‍ഗരേഖ പുറത്തിറക്കിയത്.
യുഎഇയിലാണെങ്കിലും യാത്രക്കാര്‍ വാക്സിൻ എടുക്കുന്നത് അഭികാമ്യമാണെന്ന് അറിയിച്ചിട്ടുണ്ട്. മാസ്ക് ധരിക്കുക, സാമൂഹികാകലം പാലിക്കുക എന്നീ നിര്‍ദേശങ്ങളുമുണ്ട്. ഇന്ത്യയിലെത്തുന്ന പക്ഷം ഒരാഴ്ചയെങ്കിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നതാണ് ഉചിതം. ഇതിന് ശേഷം മാത്രം മറ്റുള്ളവരുമായുള്ള സമ്പര്‍ക്കവും പുറത്തുപോകലും ആകാം.
ചൈനയടക്കം ആറ് വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നവരിലാണ് ഇപ്പോള്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ചൈന, ഹോങ്കോങ്, സിംഗപ്പൂര്‍, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്ലൻഡ് എന്നിവിടങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്കാണ് ഇത് വേണ്ടത്. ഇവിടെ നിന്ന് വരുന്നവര്‍ കൊവിഡ് ടെസ്റ്റ് ഫലം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്‍ലോഡ് ചെയ്യണം. ജനുവരി തുടക്കം മുതല്‍ ഈ നടപടി കര്‍ശനമാക്കും.
ജനുവരി പകുതിയോടെ ഇന്ത്യയില്‍ കൊവിഡ് കണക്കുകള്‍ ഉയരുമെന്ന വിലയിരുത്തല്‍ വന്ന സാഹചര്യത്തിലാണ് കൊവിഡ് നിയന്ത്രണ നടപടികളും കേന്ദ്രം കൈക്കൊണ്ടിരിക്കുന്നത്. ആഘോഷങ്ങളുടെ കൂടി സീസണായതിനാല്‍ കൊവിഡ് വ്യാപനത്തിനും അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്.
കൊവിഡ് കേസുകള്‍ ഉയര്‍ന്നാലും രോഗതീവ്രത കൂടാൻ സാധ്യയില്ലെന്നാണ് ഇപ്പോഴുള്ള കണക്കുകൂട്ടല്‍. അതിനാല്‍ തന്നെ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ വമ്പൻ വര്‍ധനവുണ്ടായി അത് ആരോഗ്യമേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന അവസ്ഥയുണ്ടാക്കില്ലെന്നും പ്രതീക്ഷിക്കപ്പെടുന്നു.
Also Read:- കൊവിഡ് : രാജ്യത്ത് അടുത്ത 40 ദിവസം നിർണായകം, ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam