ജീവനക്കാരിയെ മര്‍ദിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട കുവൈത്ത് രാജകുടുംബാംഗത്തെ കുറ്റവിമുക്തനാക്കി

By Web TeamFirst Published Aug 25, 2022, 7:50 PM IST
Highlights

രാജകുടുംബാംഗമായ പ്രതി, തന്റെ ജീവനക്കാരിയെ ബോധപൂര്‍വം മര്‍ദിച്ചതായി ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഒപ്പം പരാതി പിന്‍വലിച്ചില്ലെങ്കില്‍ ഉപദ്രവമേല്‍പ്പിക്കുമെന്ന് കാണിച്ച് ജീവനക്കാരിക്ക് ഭീഷണി സന്ദേശം അയക്കുകയും ചെയ്‍തു.

കുവൈത്ത് സിറ്റി: കുവൈത്തില്‍  ജീവനക്കാരിയെ മര്‍ദിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട രാജകുടുംബാംഗത്തെ അപ്പീല്‍ കോടതി കുറ്റവിമുക്തനാക്കി. ഇതേ കേസില്‍ നേരത്തെ കീഴ്‍കോടതി അദ്ദേഹത്തിന് അഞ്ച് വര്‍ഷം കഠിന തടവ് വിധിച്ചിരുന്നു. ഇയാളുടെ അഭാവത്തിലായിരുന്നു കീഴ്‍കോടതി വിധി.

എന്നാല്‍ പരാതിക്കാരിക്ക്  രാജകുടുംബാംഗത്തോടുള്ള വിദ്വേഷവും ഇയാള്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളും പരിഗണിച്ചും 60,000 ദിനാര്‍ ആവശ്യപ്പെട്ട് വിലപേശലുകള്‍ നടന്നിട്ടുള്ളതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് അപ്പീല്‍ കോടതി ശിക്ഷ റദ്ദാക്കിയത്. രാജകുടുംബാംഗമായ പ്രതി, തന്റെ ജീവനക്കാരിയെ ബോധപൂര്‍വം മര്‍ദിച്ചതായി ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഒപ്പം പരാതി പിന്‍വലിച്ചില്ലെങ്കില്‍ ഉപദ്രവമേല്‍പ്പിക്കുമെന്ന് കാണിച്ച് ജീവനക്കാരിക്ക് ഭീഷണി സന്ദേശം അയക്കുകയും ചെയ്‍തു. കുറ്റകൃത്യത്തില്‍ ഏര്‍പ്പെടാനായി ടെലിഫോണ്‍ ആശയ വിനിമയ സംവിധാനം ബോധപൂര്‍വം ദുരുപയോഗം ചെയ്‍തതിനും കുറ്റം ചുമത്തിയിരുന്നു.

അതേസമയം രാജകുടുംബാംഗത്തിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. തെളിവുകള്‍ പരിശോധിക്കുമ്പോള്‍ പരാതിക്കാരി ആരോപിക്കുന്നതു പോലുള്ള മര്‍ദനം നടന്നിട്ടില്ലെന്നും ഇവരുടെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും സാങ്കേതിക തെളിവുകളില്‍ കൃത്രിമത്വങ്ങള്‍ നടന്നിട്ടുണ്ടെന്നും പ്രതിഭാഗം വാദിച്ചു. പൊതുജന മധ്യത്തില്‍വെച്ച് അപരമാനിച്ചെന്ന ആരോപണം നിലനില്‍ക്കില്ലെന്നും കേസിലെ ആരോപണങ്ങള്‍ തെളിയിക്കാനാവശ്യമായ തെളിവുകളില്ലെന്നും പ്രതിഭാഗം നിലപാടെടുത്തു. കേസ് അന്വേഷിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ കാണിച്ച ഉദാസീനതയും പ്രതിഭാഗം ആയുധമാക്കി. തുടര്‍ന്നാണ് കേസില്‍ രാജകുടുംബാംഗത്തെ കോടതി കുറ്റവിമുക്തനാക്കിയത്.

Read also: നായയുടെ കുര സഹിക്കാനാവുന്നില്ലെന്ന് അയല്‍ക്കാര്‍; ഒടുവില്‍ പ്രവാസി ഉടമസ്ഥന്‍ ജയിലില്‍!

ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പ്രവാസി മലയാളി മരിച്ചു. കൊല്ലം അഞ്ചല്‍ വയലാ മിന്നു ഭവനില്‍ സുരേഷ് ബാബു (52) ആണ് മരിച്ചത്. ഖത്തറിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്‍തിരുന്ന അദ്ദേഹത്തെ ഒരാഴ്‍ച മുമ്പ് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് അല്‍ സദ്ദ് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ചികിത്സയില്‍ കഴിഞ്ഞുവരുന്നതിനിടെ തിങ്കളാഴ്ചയായിരുന്നു അന്ത്യം. ഭാര്യ - സിന്ധു സുരേഷ്. മക്കള്‍ - ഐശ്വര്യ എസ്. ബാബു, അക്ഷയ എസ് ബാബു. സഹോദരങ്ങള്‍ - സന്തോഷ് കുമാര്‍, സന്ധ്യ കുമാരി. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. ഇതിനായി കള്‍ച്ചറല്‍ ഫോറം റിപാട്രിയേഷന്‍ ടീമിന്റെ നേതൃത്വത്തില്‍ നടപടികള്‍ പുരോഗമിക്കുന്നു.

click me!