മസ്കറ്റ്: പ്രവാസികള്‍ ഉള്‍പ്പെടെ 15,000ത്തിലധികം പേര്‍ക്ക് കൊവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായി ഒമാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗബാധിതരില്‍ കൂടുതലും വിദേശികളാണ്. സ്വദേശികളും വിദേശികളുമടക്കം പതിനയ്യായിരത്തിലധികം പേർക്ക് കൊവിഡ് -19 പരിശോധന പൂർത്തീകരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോക്ടർ മുഹമ്മദ് ബിൻ സൈദ് അൽ ഹോസിനിയാണ് അറിയിച്ചത്.
മത്രാ വിലായത്തിലെ ആറു കേന്ദ്രങ്ങളിലായിട്ടാണ് പരിശോധനകൾ പുരോഗമിക്കുന്നത്. വൈറസ് പരിശോധന കേന്ദ്രങ്ങളിൽ പനി, ചുമ , ജലദോഷം, തൊണ്ട വേദന , ശ്വസിക്കുവാനുള്ള ബുദ്ധിമുട്ട് എന്നീ രോഗലക്ഷണങ്ങൾ ഉള്ളവർ മാത്രം എത്തിയാൽ മതിയെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മസ്‌കറ്റ് ഗവർണറേറ്റിൽ സ്വദേശികളെക്കാളും വിദേശികൾക്കാണ് കൊവിഡ് -19 കൂടുതലായും സ്ഥിരീകരിച്ചിട്ടുള്ളതെന്നും ഡോ. മുഹമ്മദ് ബിൻ സൈദ് അൽ ഹോസിനി പറഞ്ഞു.
അതേസമയം ഒമാനിൽ ഇന്ന് 97 പേർക്ക് കൂടി കൊവിഡ് -19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 910 ലെത്തിയെന്നും ഇതിൽ 130 പേർ രോഗ വിമുക്തരായതായും ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു.