
റിയാദ്: പെരുന്നാൾ ദിനങ്ങളിലെ അവധി കണക്കിലെടുത്ത് ആളുകൾ പുറത്തിറങ്ങാതിരിക്കാനും കൂട്ടം കൂടാതിരിക്കാനും ഏർപ്പെടുത്തിയ സമ്പൂർണ കർഫ്യൂ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ആരംഭിച്ചു. ഈ മാസം 27 ബുധനാഴ്ച വരെ രാജ്യത്തുടനീളം സമ്പൂർണ നിരോധനാജ്ഞ ആയിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് കേണൽ ത്വലാൽ ശൽഹൂബ് അറിയിച്ചു. രാജ്യത്തെ എല്ലാ മൂക്കുമൂലകളും നിരോധനത്തിലുൾപ്പെടും.
നിയമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ ജനവാസ കേന്ദ്രങ്ങളിലും ഇസ്തിറാഹകളിലും മറ്റ് പൊതുവിടങ്ങളിലും വ്യാപകമായ നിരീക്ഷണമുണ്ടായിരിക്കും. ഗ്രാമങ്ങളും ഉൾപ്രദേശങ്ങളും നിരീക്ഷണത്തിലുൾപ്പെടും. നിയമലംഘകർക്കെതിരെ ശക്തമായ ശിക്ഷാനടപടികളുണ്ടാകും. കോവിഡ് വ്യാപനം തടയുന്നതിന് നിശ്ചയിട്ടുള്ള ആരോഗ്യ സുരക്ഷ നിബന്ധനകളും മാർഗ നിർദേശങ്ങളും എല്ലാവരും കർശനമായും പാലിക്കണം. സമൂഹ അകലം പാലിക്കാനും കൂടിച്ചേരലുകൾ ഒഴിവാക്കാനുമുള്ള നിയമങ്ങൾ പാലിക്കുന്നതിൽ ആരും അലംഭാവം കാണിക്കരുതെന്നും മന്ത്രാലയ വക്താവ് ആവശ്യപ്പെട്ടു.
നേരത്തെ കർഫ്യുവിൽ നിന്ന് ഒഴിവാക്കപ്പെട്ട സാമ്പത്തിക, വാണിജ്യ സ്ഥാപനങ്ങൾക്ക് ആരോഗ്യ മുൻകരുതൽ നിർദേശങ്ങൾ പാലിച്ച് പ്രവർത്തിക്കാൻ അനുമതിയുണ്ടാകും. റെസ്റ്റോറൻറുകൾക്ക് രാവിലെ ആറ് മുതൽ രാത്രി 10 വരെ പ്രവർത്തിക്കാം. എന്നാൽ റെസ്റ്റോറന്റിനകത്ത് വെച്ച് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. പാർസലുകളും ഹോം ഡെലിവറി ആപ്ലിക്കേഷൻ വഴിയുള്ള ഭക്ഷണവിതരണവും മാത്രമേ അനുവദിക്കുകയുള്ളൂ. അഞ്ചോ, അതിൽ കൂടുതലോ ആളുകൾ ഒത്തുചേരൽ ശിക്ഷാർഹമാണ്. അത് പൂർണമായും തടയും. സമൂഹ അകലപാലനം, കൂടിച്ചേരൽ ഒഴിവാക്കുക എന്നിവ സംബന്ധിച്ച് റമദാൻ 14ന് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം നിലനിൽക്കുകയാണെന്നും മന്ത്രാലയ വക്താവ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ