ഒമാനിൽ വെള്ളപ്പൊക്കത്തിൽ കാണാതായ രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

By Web TeamFirst Published May 26, 2019, 5:17 PM IST
Highlights

18ന് ഒമാനിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ വാദി ബനീ ഖാലിദില്‍ വച്ചാണ് ഖൈറുള്ള ഖാനും കുടുംബവും അപകടത്തിൽപ്പെട്ടത്. വാദി ബനീ ഖാലിദില്‍ എത്തിയപ്പോള്‍ ശക്തമായ കാറ്റും മഴയും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കാറെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കനത്തമഴയും മൂടൽമഞ്ഞും കാരണം പരാജയപ്പെട്ടു

മസ്‌കത്ത്: ഒമാനിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കാണാതായ രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽനിന്നുള്ള ഖൈറുള്ള ഖാന്റെയും അദ്ദേഹത്തിന്റെ മകന്‍ സർദാർ ഫസൽ അഹമ്മദിന്റെ മൂത്ത മകളുടെയും മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം കണ്ടെടുത്തത്.  ഒമാനിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുകയായിരുന്ന സർദാർ ഫസൽ അഹമ്മദിനൊപ്പം അവധിക്കാലം ആഘോഷിക്കാനാണ് കുടുംബം ഒമാനിലെത്തിയത്. ഇവര്‍ ഒഴുക്കില്‍ പെട്ട സ്ഥലത്ത് നിന്ന് കിലോമീറ്ററുകള്‍ അകലെ നിന്നാണ് കഴിഞ്ഞ ദിവസം രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഖൈറുള്ളയുടെ മൂത്തമകൻ സർദാർ ഫസൽ അഹമ്മദ് രണ്ട് വർഷമായി ഒമാനിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുകയാണ്. 18ന് ഒമാനിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ വാദി ബനീ ഖാലിദില്‍ വച്ചാണ് ഖൈറുള്ള ഖാനും കുടുംബവും അപകടത്തിൽപ്പെട്ടത്. വാദി ബനീ ഖാലിദില്‍ എത്തിയപ്പോള്‍ ശക്തമായ കാറ്റും മഴയും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കാറെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കനത്തമഴയും മൂടൽമഞ്ഞും കാരണം പരാജയപ്പെട്ടു. അതിനിടയിൽ കാറിന്റെ ഡോർ തുറന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സർദാറിന്റെ നാല് വയസ്സുള്ള മകൾ സിദ്റ ഒഴുക്കിൽപ്പെടുകയായിരുന്നു. 

മകളെ രക്ഷിക്കാൻ വെള്ളത്തിലേക്ക് ചാടിയെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്ന് അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട സർദാർ പറഞ്ഞു. സമീപത്ത് കണ്ട മരത്തില്‍ പിടിച്ചാണ് താൻ ഒഴുക്കതിൽപ്പെടാതെ രക്ഷപ്പെട്ടതെന്നും സർദാർ കൂട്ടിച്ചേർത്തു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആദ്യം സര്‍ദാറിന്റെ അമ്മയുടെയും ഭാര്യയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതിന് ശേഷമാണ് കഴിഞ്ഞ ദിവസം രണ്ട് പേരുടെ മൃതദേഹം കൂടി കിട്ടിയത്. ഒമാന്‍ തലസ്ഥാന നഗരമായ മസ്കത്തിൽനിന്ന് 126 കിലോമീറ്റർ അകലെയാണ് അപകടം നടന്ന വാദി ബനീ ഖാലിദ്. 

click me!