
റിയാദ്: ഏറ്റവും മനോഹരമായി ഖുർആൻ പറയണം ചെയ്യുന്നവർക്കും ബാങ്ക് വിളിക്കുന്നവർക്കും വേണ്ടിയുള്ള മത്സരങ്ങൾ സൗദിയിൽ പ്രഖ്യാപിച്ചു. മത്സരത്തിൽ ലോകത്ത് എവിടെ നിന്നുമള്ള ആർക്കും പങ്കെടുക്കാം. വിജയികൾക്ക് 1.2 കോടി സൗദി റിയാലാണ് (22 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം.
ഏറ്റവും മാധുര്യമാർന്ന ശബ്ദത്തിൽ ശ്രോതാക്കളിൽ സ്വാധീനം ചെലുത്തുന്ന നിലയില്‍ ആശയം ഉൾക്കൊണ്ട് ഖുർആൻ പാരായണം ചെയ്യുന്നവരെ കണ്ടെത്തുന്നതിനും അവരുടെ പാരായണം ലോകത്ത് പ്രചരിപ്പിക്കുന്നതിനുമാണ് മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്. സൗദി ജനറൽ എന്റർടെയിൻമെൻറ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ലോകത്തു ഖുർആൻ -ബാങ്ക് വിളി മത്സരങ്ങളിൽ ഏറ്റവും വലിയ സമ്മാനത്തുക നൽകുന്ന മത്സരമാണിത്. ഖുർആൻ പാരായണ മത്സരത്തിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവർക്ക് 50 ലക്ഷം സൗദി റിയാൽ (9.25 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനം ലഭിക്കുന്ന ആളിന് 20 ലക്ഷം റിയാലാണ് (3.7 കോടി ഇന്ത്യന്‍ രൂപ) സമ്മാനം. മൂന്നും നാലും സ്ഥാനക്കാർക്ക് യഥാക്രമം 10 ലക്ഷം റിയാലും അഞ്ചു ലക്ഷം റിയാലും വീതം ലഭിക്കും.
ബാങ്ക് വിളി മത്സരത്തിലെ വിജയിക്ക് ലഭിക്കുന്നത് 20 ലക്ഷം റിയാലാണ്. രണ്ടാം സ്ഥാനക്കാരന് 10 ലക്ഷം റിയാലും മൂന്നാം സ്ഥാനക്കാരന് അഞ്ചു ലക്ഷം റിയാലും സമ്മാനത്തുക ലഭിക്കും. മെയ് 22 മുതൽ ജൂലൈ 22 വരെയാണ് മത്സരാർത്ഥികൾക്ക് രജിസ്ട്രേഷന് അവസരം. ജൂലൈ 23 മുതൽ ഓഗസ്റ്റ് 23 വരെ പ്രാഥമിക റൗണ്ട് മത്സരം നടക്കും.
സെപ്റ്റംബർ 25നും ഒക്ടോബർ 25 നും ഇടയ്ക്ക് വിജയികളെ പ്രഖ്യാപിക്കും. ലോകത്തിന്റെ ഏതു ഭാഗത്തുള്ളവർക്കും മത്സരത്തിൽ പങ്കെടുക്കാമെന്ന് ജനറൽ എന്റർടെയിൻമെൻറ് അതോറിറ്റി ചെയർമാൻ തുർക്കി അല്‍ ശൈഖ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam