
ഷാർജ: പ്രവാസി ഇന്ത്യക്കാർക്ക് നാട്ടിലേക്ക് പോകുമ്പോള്‍ കൊണ്ടുപോകാവുന്ന സ്വര്‍ണത്തിന്‍റെ മൂല്യ പരിധി പുതുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇത് സംബന്ധിച്ച കസ്റ്റംസ് നിയമങ്ങള്‍ കാലോചിതമായി പുതുക്കണമെന്ന് ആവശ്യപ്പെട്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചു.
നിലവിലെ നിയമമനുസരിച്ച് ഒരു സ്ത്രീക്ക് 40 ഗ്രാം വരെ സ്വർണാഭരണങ്ങൾ കൊണ്ടുപോകാം. പക്ഷേ അതിന്‍റെ മൂല്യം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല. അതുപോലെ പുരുഷ യാത്രക്കാരന് 20 ഗ്രാം വരെ കൊണ്ടുപോകാം. അതിന്റെ മൂല്യം 50,000 രൂപയിൽ കൂടാൻ പാടില്ലെന്നാണ് നിയമം. 2016ൽ ഈ വിജ്ഞാപനം പുറത്തിറക്കുമ്പോൾ 22 കാരറ്റ് സ്വർണത്തിന്റെ വില ഏകദേശം ഗ്രാമിന് 2,500 രൂപ മാത്രമായിരുന്നു. അതനുസരിച്ചാണ് ഈ മൂല്യപരിധികൾ നിശ്ചയിച്ചത്.
നിലവിൽ 22 കാരറ്റ് സ്വർണത്തിന്റെ വില ഏകദേശം 10,000 രൂപയും കടന്നിരിക്കുകയാണ്. 20 ഗ്രാം സ്വർണത്തിന് ഏകദേശം രണ്ട് ലക്ഷത്തിലേറെ രൂപ വരും. 40 ഗ്രാം സ്വർണത്തിന് ഏകദേശം നാലു ലക്ഷത്തിലേറെയും മൂല്യമുണ്ട്. സ്വർണവില ഉയര്‍ന്നതോടെ മൂല്യപരിധി യാത്രക്കാരിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതായി അസോസിയേഷൻ പറയുന്നു.
കാലഹരണപ്പെട്ട ഈ മൂല്യപരിധി പലപ്പോഴും പ്രവാസി യാത്രക്കാര്‍ക്ക് ഇന്ത്യൻ വിമാനത്താവളങ്ങളിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിജ്ഞാപനത്തിൽ പ്രതിപാദിച്ചിട്ടുള്ള മൂല്യപരിധി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ അസോസിയേഷൻ കത്ത് നൽകിയിരിക്കുന്നത്.സ്വർണ വിലയിലെ ഏറ്റക്കുറച്ചിലുകൾ പരിഗണിക്കാതെ നിശ്ചിത ഭാരത്തിലുള്ള സ്വർണാഭരണം കൊണ്ടുപോകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ