
ദുബൈ: വർഷാവസാനത്തിലെ യാത്രാ തിരക്കിന് മുന്നോടിയായി അറിയിപ്പുമായി ദുബൈ എയർപോർട്ട്‌സ്. തിരക്ക് മുന്‍കൂട്ടി കണ്ട് യാത്രക്കാര്‍ യാത്രകള്‍ നേരത്തെ ആസൂത്രണം ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. നവംബർ 27നും ഡിസംബർ 31നും ഇടയിൽ ഒരു കോടി യാത്രക്കാർ വിമാനത്താവളത്തിലൂടെ കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇ ദേശീയ ദിനത്തിനോട് അനുബന്ധിച്ചുള്ള നീണ്ട വാരാന്ത്യത്തോടെ തിരക്ക് ആരംഭിക്കും. ഈ സമയത്ത് പ്രതിദിന യാത്രക്കാരുടെ എണ്ണം 2,94,000 കവിയുമെന്നും ഡിസംബറിൽ ഇത് 3,00,000 കടക്കുമെന്നും എയർപോർട്ട് അധികൃതർ അറിയിച്ചു. ഡിസംബർ 20 ശനിയാഴ്ച 3,03,000 ഏറ്റവും തിരക്കേറിയ ദിവസമാകുമെന്നാണ് പ്രവചനം.
8.7 ദശലക്ഷത്തിലധികം യാത്രക്കാർ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ഡിസംബർ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ മാസമായി മാറും. ദേശീയ ദിന വാരാന്ത്യത്തിന് മുന്നോടിയായി താമസക്കാർ ചെറിയ അവധിയെടുക്കുമ്പോൾ പുറത്തേക്കുള്ള യാത്രകൾ വർദ്ധിക്കും. തുടർന്ന് ഡിസംബർ പകുതിയോടെ ദുബൈയിലെ ആഘോഷ ആകർഷണങ്ങൾ കാരണം ദുബൈയിലേക്കുള്ള യാത്രക്കാർ ശക്തമായി ഉയരുമെന്നും അധികൃതർ അറിയിച്ചു.
സ്മാർട്ട് ടിപ്പുകൾ
യാത്രക്കാർക്ക് വേഗത്തിലുള്ള ചെക്ക്-ഇൻ, സിറ്റി ചെക്ക്-ഇൻ സൗകര്യങ്ങൾ (DIFC-യിലെ ICD ബ്രൂക്ക്ഫീൽഡ് പ്ലേസിലുള്ളത് ഉൾപ്പെടെ) ഉപയോഗിക്കാൻ എമിറേറ്റ്സുമായുള്ള സഹകരണം വിപുലീകരിച്ചതായും അധികൃതർ അറിയിച്ചു. തിരക്ക് കണക്കിലെടുത്ത് യാത്രക്കാർ പൊതുഗതാഗത സംവിധാനങ്ങളായ മെട്രോ, ബസ്, ടാക്സി എന്നിവ ഉപയോഗിക്കാനും നിർദേശമുണ്ട്. സ്വന്തം വാഹനങ്ങളിൽ വരുന്നവർ നേരത്തെ പുറപ്പെടണമെന്നും അധികൃതർ ഓർമിപ്പിച്ചു. ഇത്തിഹാദ് എയർവേയ്സ്, എമിറേറ്റ്‌സ് എയർലൈൻ, ഫ്ലൈ ദുബായ്, എയർ അറേബ്യ തുടങ്ങി ദേശീയ എയർലൈനുകൾ തിരക്കേറിയ സെക്ടറുകളിലേക്ക് അധിക സർവീസുകൾ നടത്താനും കൂടുതൽ ജീവനക്കാരെ വിന്യസിക്കാനും ആലോചിക്കുന്നുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന റിമോട്ട് ചെക്ക്-ഇൻ സെന്ററുകളുടെ സേവനം യാത്രക്കാർക്ക് പ്രയോജനപ്പെടുത്താം. ഇവിടെ യാത്ര പുറപ്പെടുന്നതിന് 24 മുതൽ 4 മണിക്കൂർ മുൻപ് വരെ ബാഗേജ് കൈമാറി ബോർഡിങ് പാസ് വാങ്ങിയാൽ വിമാനത്താവളത്തിലെ തിരക്കിൽ നിന്ന് ഒഴിവാകാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ