
ദുബൈ: ഫിഷ് ടാങ്ക് സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. അലങ്കാര മത്സ്യം വില്‍ക്കുന്ന കമ്പനി ഉടമയും അറബ് വംശജനായ ഡയറക്ടറും മരിച്ച രണ്ട് തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം ദിര്‍ഹം വീതം നഷ്ടപരിഹാരം നല്‍കണം.
ഉടമയ്ക്ക് ഒരു വര്‍ഷത്തെ തടവുശിക്ഷയും ദുബൈ മിസ്ഡിമീനേഴ്‌സ് കേടതി വിധിച്ചു. ഉടമയുടെ ജുമൈറയിലെ വില്ലയിലാണ് രണ്ട് ഏഷ്യന്‍ തൊഴിലാളികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചത്. ടാങ്കില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് നിലനിര്‍ത്താന്‍ വാങ്കിയ ക്ലീനിങ് ഉപകരണത്തില്‍ നിന്ന് ഷോക്കേറ്റാണ് തൊഴിലാളികള്‍ മരിച്ചതെന്ന് ഉടമ ജൂലൈയില്‍ പൊലീസില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ അക്വേറിയത്തിലെ പമ്പിലേക്ക് വൈദ്യുതി എത്തിക്കുന്ന എക്സ്റ്റന്‍ഷന്‍ ലൈന്‍ വിച്ഛേദിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇതുമൂലം വെള്ളത്തിലേക്ക് വൈദ്യുതി പ്രവേശിക്കുകയും തൊഴിലാളികള്‍ക്ക് ഷോക്കേല്‍ക്കുകയുമായിരുന്നു. വെള്ളത്തില്‍ സുരക്ഷിതമായി പ്രവര്‍ത്തിക്കാനുള്ള പരിശീലനമോ സുരക്ഷാ ഉപകരണങ്ങളോ തൊഴിലാളികള്‍ക്ക് നല്‍കിയിട്ടില്ലായിരുന്നെന്ന് കണ്ടെത്തി. കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച തൊഴിലാളികളുടെ മരണത്തിന് കാരണമായെന്നും ഉടമയ്ക്ക് ഇതില്‍ പങ്കുണ്ടെന്നും കോടതി കണ്ടെത്തുകയായിരുന്നു.
സ്‍കൂള്‍ ബസ് തട്ടി മരിച്ചയാളുടെ കുടുംബത്തിന് നാല് കോടി നഷ്ടപരിഹാരം വിധിച്ച് കോടതി
ദുബൈ: ദുബൈയില്‍ സ്‍കൂള്‍ ബസ് തട്ടി മരിച്ചയാളുടെ കുടുംബത്തിന് 20 ലക്ഷം ദിര്‍ഹം (നാല് കോടിയിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ച് കോടതി. ഇന്‍ഷുറന്‍സ് കമ്പനിയാണ് പണം നല്‍കേണ്ടത്. മരണപ്പെട്ടത് തങ്ങളുടെ കുടുംബത്തില്‍ വരുമാനമുള്ള ഒരേയൊരാളായിരുന്നുവെന്നും 20 ലക്ഷത്തിലേറെ ദിര്‍ഹം നഷ്ടപരിഹാരം വേണമെന്നും കാണിച്ച് മരണപ്പെട്ടയാളുടെ അമ്മയും ഭാര്യയും മകനുമാണ് കോടതിയെ സമീപിച്ചത്.
കേസ് ആദ്യം പരിഗണിച്ച ഇന്‍ഷുറന്‍സ് അതോറിറ്റി, കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് നിര്‍ദേശിച്ചിരുന്നു. ഇതേ വിധി തന്നെ ദുബൈ പ്രാഥമിക കോടതി പിന്നീട് ശരിവെച്ചു. എന്നാല്‍ ഈ വിധിക്കെതിരെ ഇന്‍ഷുറന്‍സ് കമ്പനി ദുബൈ സിവില്‍ അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു.
നഷ്ടപരിഹാരം തേടിയുള്ള കുടുംബത്തിന്റെ അപേക്ഷ പരിഗണിക്കരുതെന്ന് കാണിച്ച് കമ്പനി, ഇന്‍ഷുറന്‍സ് പരാതി പരിഹാര കമ്മിറ്റിയെ സമീപിച്ചെങ്കിലും, കമ്മിറ്റി ഈ ആവശ്യം പരിഗണിച്ചില്ല. ഇതേ തുടര്‍ന്ന് അപ്പീലുമായി കമ്പനി ദുബൈ സിവില്‍ അപ്പീല്‍ കോടതിയിലെത്തിയെങ്കിലും മുഴുവന്‍ നഷ്ടപരിഹാരത്തുകയും മരണപ്പെട്ടയാളുടെ കുടുംബത്തിന് നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ