അടിയന്തരഘട്ടങ്ങളിൽ നിമിഷങ്ങള്‍ക്കകം രക്ഷാപ്രവര്‍ത്തനം നടത്താന്‍ പ്രത്യേക വാഹനവുമായി ദുബായ് ആര്‍ടിഎ

By Web TeamFirst Published Mar 13, 2019, 9:36 AM IST
Highlights

ഉപഗ്രഹവുമായി ബന്ധിപ്പിച്ച വാർത്താവിനിമയ സംവിധാനമാണ് മൊബൈല്‍ കമാന്റ് വാഹനത്തിലുള്ളത്. കൃത്യമായ വിവരങ്ങൾ ലഭ്യമാകാത്തതുമൂലം അപകടങ്ങളും മറ്റുമുണ്ടായാല്‍ നടപടികൾ വൈകുന്ന സാഹചര്യത്തിലാണ് ആർടിഎ മൊബൈൽ കമാന്റ് വാഹനത്തിന് രൂപം കൊടുത്തത്. 

ദുബായ്: അടിയന്തരഘട്ടങ്ങളിൽ കൃത്യമായ വിവരങ്ങൾ ലഭ്യമാകാനും നടപടികൾ ഏകോപിപ്പിക്കാനും പ്രത്യേക വാഹനവുമായി ദുബായ് ആർടിഎ. മൊബൈൽ കമാന്റ് വെഹിക്കിൾ എത്തുന്നതോടെ വാഹനാപകടങ്ങളില്‍ നിമിഷങ്ങള്‍ക്കകം ഇടപെട്ട് രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കുമെന്ന് ആര്‍ടിഎ അറിയിച്ചു.

ഉപഗ്രഹവുമായി ബന്ധിപ്പിച്ച വാർത്താവിനിമയ സംവിധാനമാണ് മൊബൈല്‍ കമാന്റ് വാഹനത്തിലുള്ളത്. കൃത്യമായ വിവരങ്ങൾ ലഭ്യമാകാത്തതുമൂലം അപകടങ്ങളും മറ്റുമുണ്ടായാല്‍ നടപടികൾ വൈകുന്ന സാഹചര്യത്തിലാണ് ആർടിഎ മൊബൈൽ കമാന്റ് വാഹനത്തിന് രൂപം കൊടുത്തത്. റോഡപകടങ്ങൾ ഉണ്ടാകുമ്പോൾ അതിവേഗം രക്ഷാപ്രവർത്തനം നടത്താന്‍ ഇതു സഹായകമാകുമെന്ന് ആര്‍ടിഎ സ്ട്രാറ്റജി ആന്റ് കോർപറേറ്റ് ഗവേണൻസ് വിഭാഗം സിഇഒ നാസർ അബു ഷിഹാബ് പറഞ്ഞു. സിസിടിവി കവറേജ് ഇല്ലാത്ത സ്ഥലങ്ങളിൽ ആർടിഎയുടെ ഇസി ത്രീ നിയന്ത്രണ കേന്ദ്രവുമായി ബന്ധപ്പെടാനും വിവരങ്ങളും ദൃശ്യങ്ങളും പങ്കുവെക്കാനും വേണ്ട സാങ്കേതികതയും സഞ്ചരിക്കുന്ന പുതിയ കമാന്റ് വാഹനത്തിന്റെ പ്രത്യേകതയാണ്. 

അടിയന്തര സാഹചര്യങ്ങളിൽ സ്ഥിഗതികൾ വിലയിരുത്താനും കൃത്യമായ തീരുമാനങ്ങളെടുക്കാനും കമാന്റ് വാഹനം നൽകുന്ന വിവരങ്ങൾ ക്രൈസിസ് മാനേജമെന്റ് സംഘത്തിന് സഹായമാകും. ഇതിന് അനുയോജ്യമായ രീതിയിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചാണ് വാഹനം നിർമിച്ചിരിക്കുന്നത്. ആർടിഎ. സേവനങ്ങളെല്ലാം നിരീക്ഷിക്കാനും ആസൂത്രണം ചെയ്യാനും നിയന്ത്രിക്കാനുമുള്ള ക്രമീകരണങ്ങൾ വാഹനത്തിലുണ്ട്.  ദുബായ് പൊലീസ്, മുനിസിപ്പാലിറ്റി, ട്രാഫിക് പ്രോസിക്യൂഷൻ, സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ്, ദുബായ് കോർപറേഷൻ ഫോർ ആംബുലൻസ് സർവീസസ് എന്നിവയുമായി ഏകോപിപ്പിച്ചാണ് പ്രവർത്തനം. 

ദുബായ് റോഡുകളിൽ വർഷത്തിൽ ഏകദേശം 2.5 ലക്ഷം വാഹനങ്ങൾ ബ്രേക് ഡൗൺ ആകുന്നുണ്ടെന്നാണു റിപ്പോർട്ട്. രണ്ട് ലക്ഷം ചെറിയ അപകടങ്ങളും ഉണ്ടാകുന്നു. പുതിയ സംവിധാനം നിലവിൽ വന്നശേഷം പഴയതിന്റെ മൂന്നിലൊന്നു സമയംകൊണ്ട് റോഡിലെ തടസ്സങ്ങൾ നീക്കാനാവുന്നുണ്ടെന്നും ആര്‍ടിഎ വ്യക്തമാക്കി.

click me!