
കുവൈത്ത്: കുവൈത്തിൽ സ്വകാര്യ മേഖലയിലെ വാർഷികാവധി 35 ദിവസമായി വർധിപ്പിക്കണമെന്ന നിർദേശത്തിൽ നിന്ന് സർക്കാർ പിന്മാറുന്നതായി സൂചന. അവധി കൂട്ടരുതെന്നാവശ്യപ്പെട്ട്പാർലമെന്റ് അഗങ്ങൾ രംഗത്തുവന്ന സാഹചര്യത്തിലാണ് തീരുമാനം. ആസൂത്രണകാര്യ മന്ത്രി മറിയം അഖീൽ പാർലമെന്റിൽ ഇക്കാര്യം സൂചിപ്പിച്ചു.
സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന സ്വദേശികൾക്ക് നൽകിവരുന്ന സാമൂഹിക സുരക്ഷാ വിഹിതത്തിൽ കുറവുവരുത്താതെ വാർഷികാവധി നിലവിലുള്ള 30 ദിവസത്തിൽനിന്ന് 35 ആയി വർധിപ്പിക്കാൻ സർക്കാർ സന്നദ്ധമായിരുന്നു. സ്വകാര്യ മേഖലയിലെ വിദേശികൾക്കും സ്വദേശികൾക്കും വാർഷികാവധി വർധിപ്പിക്കുന്ന രീതിയിൽ തൊഴിൽനിയമത്തിൽ ഭേദഗതി വരുത്തണമെന്ന നിർദേശം പാർലമെൻറ് കഴിഞ്ഞയാഴ്ച ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തു.
എന്നാൽ ഇതു വഴി ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യതയെകുറിച്ച് ആസൂത്രണ മന്ത്രി സംസാരിക്കുന്നതാണ് സംശയത്തിന് ഇടയാക്കുന്നത്. പാർലമെൻറിൻറ ആരോഗ്യ കാര്യ സമിതി മേധാവി ഹമൂദ് അൽ ഖുദൈർ എം.പി സർക്കാറിനോട് നിർദേശത്തെ പിന്തുണക്കണമെന്ന് അഭ്യർഥിച്ചു. കൂടുതൽ സ്വദേശികളെ സ്വകാര്യ മേഖലയിലേക്ക് ആകർഷിക്കാൻ നിർദേശം സഹായിക്കും. പാർലമെൻറ് അംഗീകരിച്ച നിർദേശത്തിൽനിന്ന് പിൻവാങ്ങുന്നത് അവരെ നിരാശരാകുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ചർച്ചക്ക് വന്നപ്പോൾ സഭയിൽ ഹാജരുണ്ടായിരുന്ന 45 എം.പിമാരും വാർഷികാവധി വർധിപ്പിക്കുന്നതിനെ അനുകൂലിച്ചിരുന്നു. ഇതിനുമുമ്പ് 2010ലാണ് വാർഷികാവധി വർധിപ്പിച്ചത്. പാർലമെൻറിൽ സെക്കൻഡ്, ഫൈനൽ വോട്ടിങ്ങും കഴിഞ്ഞ് മന്ത്രിസഭ വിജ്ഞാപനമിറക്കുന്നതോടെ മാത്രമേ നിയമം പ്രാബല്യത്തിലാവുകയുള്ളൂ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam