ദുബായില്‍ കൂടുതല്‍ ഇളവുകള്‍; പള്ളികള്‍ തുറന്നേക്കും, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

By Web TeamFirst Published May 31, 2020, 11:05 AM IST
Highlights

അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടം ചേരരുത്. ഇതുവരെ രാവിലെ ആറ് മണിക്ക് ശേഷം പുറത്തിറങ്ങാനായിരുന്നു അനുവാദം ഉണ്ടായിരുന്നത്. രാത്രി 11 മണി മുതല്‍ രാവിലെ ആറ് മണി വരെയാണ് ദുബായില്‍ അണുനശീകരണ യജ്ഞം നടക്കുന്നത്.

ദുബായ്: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ദുബായില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍. വ്യായാമത്തിന് പുലര്‍ച്ചെ പുറത്തിറങ്ങാന്‍ ദുബായില്‍ അനുവാദം നല്‍കി. 

അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടം ചേരരുത്. ഇതുവരെ രാവിലെ ആറ് മണിക്ക് ശേഷം പുറത്തിറങ്ങാനായിരുന്നു അനുവാദം ഉണ്ടായിരുന്നത്. രാത്രി 11 മണി മുതല്‍ രാവിലെ ആറ് മണി വരെയാണ് ദുബായില്‍ അണുനശീകരണ യജ്ഞം നടക്കുന്നത്. വാണിജ്യ-വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാവിലെ ആറ് മണി മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കാം.

ദുബായിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം വരെ ജീവനക്കാര്‍ക്ക് ജോലിക്കെത്താനാകും. അടുത്ത മാസം 14 മുതല്‍ എല്ലാ ജീവനക്കാരെയും ഓഫീസില്‍ എത്താന്‍ അനുവദിക്കും. നിയന്ത്രണങ്ങളോട് കൂടി ദുബായില്‍ പള്ളികള്‍ തുറക്കാനും ആലോചനയുണ്ട്. എന്നാല്‍ എന്നാണ് ആരാധനാലയങ്ങള്‍ തുറക്കുന്നതെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. പള്ളികളില്‍ പാലിക്കേണ്ട ചട്ടങ്ങളെ കുറിച്ച് വിശദമായ കുറിപ്പ് ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്‌മെന്റ് പ്രസിദ്ധീകരിച്ചു.

വ്യക്തികള്‍ തമ്മില്‍ ഒന്നര മീറ്റര്‍ അകലം പാലിക്കണം, കയ്യുറകള്‍ മാസ്‌ക് എന്നിവ നിര്‍ബന്ധമായും ധരിക്കണം, ബാങ്ക് വിളിച്ച ശേഷം 20 മിനിറ്റ് സമയം പള്ളികള്‍ തുറക്കും, ഓരോ പ്രാര്‍ത്ഥനയ്ക്കും ശേഷം പള്ളികള്‍ അടച്ചിടണം, സ്ത്രീകളുടെ പ്രാര്‍ത്ഥനാ ഇടങ്ങള്‍ അടച്ചിടും എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളും പുറത്തുവിട്ടിട്ടുണ്ട്. പള്ളികള്‍ തുറന്നാലും 12 വയസ്സിന് താഴെയുള്ളവര്‍ക്കും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും തല്‍ക്കാലം പ്രവേശനം അനുവദിക്കില്ല. 

യാത്രാ ദൈര്‍ഘ്യം കുറയുന്നു; ദുബായില്‍ പ്രധാന പാലം തുറന്നു, 13 പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായി
 

click me!