
ദുബായ്: ആഗോള ഷോപ്പിങ് ഗ്രാമമായ ദുബായ് ഗ്ലോബൽ വില്ലേജിന്‍റെ പ്രവര്‍ത്തനം ഒരാഴ്ച കൂടി നീട്ടി. സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് സംഘാടകര്‍ അറിയിച്ചു.
ഏപ്രിൽ 13 ആയിരുന്നു ഗ്ലോബൽ വില്ലേജിന്‍റെ ഇരുപത്തിമൂന്നാം പതിപ്പ് അവസാനിക്കേണ്ടിയിരുന്ന ദിവസം. എന്നാല്‍ സന്ദർശകരുടെ എണ്ണം വർധിച്ചതിനാന്‍ ഏഴു ദിവസത്തേയ്ക്ക് കൂടി നീട്ടിയതായി അധികൃതർ അറിയിച്ചു. നേരത്തെ ഗ്ലോബൽ വില്ലേജ് കാലാവധി നീട്ടേണ്ടതുണ്ടോ എന്ന് സമൂഹ മാധ്യമങ്ങളിലൂടെ ആരാഞ്ഞിരുന്നു. രണ്ടു ദിവസത്തിനകം ഒന്നര ലക്ഷം പേർ പ്രതികരിക്കുകയും ചെയ്തു. അവസാന ആഴ്ചകളിലും നിരവധി സഞ്ചാരികളാണ് കേരളത്തില്‍ നിന്നടക്കം ആഗോള ഗ്രാമത്തിലേക്കൊഴുകുന്നത്.
ഇന്ത്യയുടേതടക്കം ആകെ 27 പവലിയനുകളാണ് ഗ്ലോബൽ വില്ലേജിൽ പ്രവർത്തിക്കുന്നത്. ഔട്‌ലെറ്റുകളുടെ എണ്ണം 160. വിവിധ ഉത്പന്നങ്ങളുടെ വിൽപന കൂടാതെ, 78 വ്യത്യസ്ത പാചകക്കാരുടെ രുചിയേറും പരമ്പരാഗത ഭക്ഷണങ്ങളും ഇവിടെ ലഭ്യമാണ്. ഈ മാസം 20ന് നടക്കുന്ന രാജ്യാന്തര സന്തോഷദിനം, 21ന് മാതൃദിനം, 22ന് വർണങ്ങളുടെ ദിനം എന്നിവയാണ് ഗ്ലോബൽ വില്ലേജിലെ അടുത്ത ആഘോഷ പരിപാടികളെന്ന് സിഇഒ ബദർ അൻവാഹി പറഞ്ഞു. ശനി മുതൽ ബുധൻ വരെ വൈകുന്നേരം നാലു മുതൽ രാത്രി 12 വരെയും വ്യാഴം, വെള്ളി ദിവസങ്ങളിലും പൊതു അവധി ദിനങ്ങളിലും വൈകിട്ട് നാലു മുതൽ പുലർച്ചെ ഒന്നുവരെയുമാണ് ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കുന്നത്. തിങ്കളാഴ്ചകളില്‍ വനിതകൾക്കും കുടുംബങ്ങൾക്കും മാത്രമാണ് പ്രവേശനം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam