
റിയാദ്: സൗദിയില്‍ ചില്ലറ വ്യാപാര സ്ഥാപനങ്ങളില്‍ നാളെ മുതല്‍ ഇ-പേയ്മെന്റ് നിര്‍ബന്ധം. രാജ്യത്തെ ബിനാമി ബിസിനസ്സ് അവസാനിപ്പിക്കാനും നേരിട്ടുള്ള പണമിടപാടുകള്‍ കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഇ-പേയ്മെന്റ് സംവിധാനം നിര്‍ബന്ധമാക്കുന്നത്. രാജ്യത്തെ മുഴുവന്‍ ചില്ലറ വ്യാപാര സ്ഥാപനങ്ങളിലും നാളെ മുതല്‍ ഇ- പേയ്മെന്റ് നിര്‍ബന്ധമാക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ബാങ്കുകള്‍ക്കും ഇ-പേയ്മെന്റ് സര്‍വീസ് കമ്പനികള്‍ക്കും കേന്ദ്ര ബാങ്കായ സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി നേരത്തെതന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ചില്ലറ വ്യാപാര മേഖലയില്‍ ഇ-പേയ്മെന്റ് നിര്‍ബന്ധമാക്കാന്‍ ബിനാമി ബിസിനസ്സ് വിരുദ്ധ ദേശീയ പ്രോഗ്രാം സമിതിയാണ് തീരുമാനിച്ചത്.
വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്. ചില്ലറ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വ്യാപാരികള്‍ക്കും അക്കൗണ്ടുകളും ഇ-വാലറ്റുകളും തുടങ്ങാന്‍ കേന്ദ്ര ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. റസ്‌റോറന്റുകളും കോഫി ഷോപ്പുകളുമടക്കം ഒന്‍പതു മേഖലകളില്‍ കഴിഞ്ഞ മാസം മുതല്‍ ഇ-പേയ്മെന്റ് നിര്‍ബന്ധമാക്കിയിരുന്നു.
സൂപ്പര്‍മാര്‍ക്കെറ്റുകള്‍, പെട്രോള്‍ പമ്പുകള്‍, കാര്‍ വര്‍ക്ക് ഷോപ്പ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നേരത്തെ ഇ-പേയ്മെന്റ് നിര്‍ബന്ധമാക്കി.
രാജ്യത്തെ ബിനാമി ബിസിനസ്സ് അവസാനിപ്പിക്കാനും നേരിട്ടുള്ള പണമിടപാടുകള്‍ കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഇ-പേയ്മെന്റ് സംവിധാനം നിര്‍ബന്ധമാക്കുന്നത്. ബിനാമി ബിസിനസ്സ് നടത്തി പിടിക്കപ്പെട്ടാല്‍ അഞ്ചു വര്‍ഷം വരെ തടവും അന്‍പതു ലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam