സൗദിയില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്ക് ബലിപെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

By Web TeamFirst Published Jul 25, 2019, 10:34 AM IST
Highlights

റിയാദ്: സൗദി അറേബ്യയിലെ പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ബലിപെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ വര്‍ഷം 12 ദിവസം അവധി ലഭിക്കുമെന്നാണ് സിവില്‍ സര്‍വീസ് മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്.

റിയാദ്: സൗദി അറേബ്യയിലെ പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ബലിപെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ വര്‍ഷം 12 ദിവസം അവധി ലഭിക്കുമെന്നാണ് സിവില്‍ സര്‍വീസ് മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്. ഓഗസ്റ്റ് ആറ് (ദുല്‍ഹജ്ജ് അഞ്ച്) മുതല്‍ ഓഗസ്റ്റ് 17 (ദുല്‍ഹജ്ജ് 16) ശനിയാഴ്ച വരെയായിരിക്കും അവധി. ബലിപെരുന്നാള്‍ അവധിക്ക് ശേഷം ഓഗസ്റ്റ് 18ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുതുടങ്ങും.

അതേസമയം സ്വകാര്യ മേഖലയ്ക്ക് നാല് ദിവസമായിരിക്കും ബലിപെരുന്നാള്‍ അവധി. സൗദി തൊഴില്‍ നിയമപ്രകാരം അറഫാദിനം മുതല്‍ ദുല്‍ഹജ്ജ് 12 വരെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവധി നല്‍കണം. ഇതിന് പുറമെ കൂടുതല്‍ അവധി നല്‍കാന്‍ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ അനുവാദമുണ്ട്.

ആദ്യമായി ഹജ്ജ് ചെയ്യുന്ന തൊഴിലാളിക്ക് സര്‍വീസ് കാലയളവില്‍ ഒരുതവണ വേതനത്തോടെയുള്ള ഹജ്ജ് അവധിക്കും അവകാശമുണ്ടായിരിക്കും. ബലി പെരുന്നാള്‍ അവധികള്‍ ഉള്‍പ്പെടെ കുറഞ്ഞത് 10 ദിവസവും പരമാവധി 15 ദിവസവുമായിരിക്കും ഇങ്ങനെ ലഭിക്കുക. തുടര്‍ച്ചയായി രണ്ട് വര്‍ഷം ഒരു തൊഴിലുടമയ്ക്ക് കീഴില്‍ ജോലി ചെയ്തവര്‍ക്കാണ് ഹജ്ജ് അവധിക്ക് അര്‍ഹതയുള്ളത്. എന്നാല്‍ സ്ഥാപനത്തില്‍ നിന്ന് എത്രപേര്‍ക്ക് ഓരോ വര്‍ഷവും ഹജ്ജ് അവധി നല്‍കണമെന്ന കാര്യത്തില്‍ തൊഴിലുടമയ്ക്ക് തീരുമാനമെടുക്കാം.

click me!