
ദുബൈ: ദുബൈയില്‍ വെച്ച് സ്വന്തം നാട്ടുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ എട്ട് ഇസ്രയേല്‍ പൗരന്മാരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്‍തു. ദുബൈയിലെ ബിസിനസ് ബേ ഏരിയയില്‍ ഒരു കഫേയില്‍ വെച്ചുനടന്ന സംഘര്‍ഷത്തില്‍ 33 വയസുകാരനായ ഗസ്സാന്‍ ശാംസി എന്നയാളെയാണ് പ്രതികള്‍ കൊന്നത്. 24 മണിക്കൂറിനകം തന്നെ കൊലപാതകത്തില്‍ പങ്കുള്ള എട്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്‍തു.
ഇസ്രയേലില്‍ വെച്ച് രണ്ട് കുടുംബങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തിന്റെ ഭാഗമായാണ് കൊലപാതകം സംഭവിച്ചത്. മേയ് ആറാം തീയ്യതി ഇസ്രയേലില്‍ വെച്ച് ഇതേ തര്‍ക്കത്തിന്റെ ഭാഗമായി ഒരു 24 വയസുകാരന്‍ കൊല്ലപ്പെട്ടിരുന്നു. പ്രതികളെല്ലാവരും ഒരു യൂറോപ്യന്‍ രാജ്യത്തു നിന്ന് സന്ദര്‍ശക വിസയില്‍ ഷോപ്പിങിനായാണ് ദുബൈയില്‍ എത്തിയത്. ബിസിനസ് ബേയില്‍ വെച്ച് ഇവര്‍ അപ്രതീക്ഷിതമായി യുവാവിനെ കണ്ടുമുട്ടുകയും തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും ചെയ്‍തു. ഇതിനൊടുവിലാണ് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് യുവാവിനെ ഇവര്‍ കുത്തിക്കൊന്നത്.
സംഭവത്തിന് ശേഷം പ്രതികള്‍ എല്ലാവരും സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. ദുബൈ പൊലീസ് ഇവരെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. ആദ്യത്തെ മൂന്ന് മണിക്കൂറിനകം തന്നെ പ്രധാനപ്പെട്ട രണ്ട് പ്രതികളെ കണ്ടെത്തി. 24 മണിക്കൂറിനകം മറ്റുള്ളവരെയും അറസ്റ്റ് ചെയ്‍ത് കേസിലെ എല്ലാ നടപടികളും പൂര്‍ത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന് കൈമാറാന്‍ സാധിച്ചതായി ദുബൈ പൊലീസ് അറിയിച്ചു.
കേസിലെ പൊലീസ് നടപടികള്‍ വിവരിക്കുന്ന വീഡിയോ ക്ലിപ്പും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam