
ദുബൈ: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് മാനേജറുടെ വിശ്വാസം ചൂഷണം ചെയ്‍ത് പണം തട്ടിയ പ്രവാസിക്ക് ശിക്ഷ വിധിച്ചു. ഓഫീസില്‍ നിന്ന് രണ്ട് ചെക്കുകള്‍ മോഷ്ടിക്കുകയും അതില്‍ മാനേജറുടെ ഒപ്പിട്ട് ബാങ്കില്‍ സമര്‍പ്പിച്ച് 9,40,000 ദിര്‍ഹം (2.10 കോടിയിലധികം ഇന്ത്യന്‍ രൂപ) തട്ടിയെടുക്കുകയും ചെയ്‍തുവെന്നാണ് കേസ്.
പ്രതി ജോലി ചെയ്യുന്ന കമ്പനിയുടെ മാനേജറാണ് പൊലീസില്‍ പരാതി നല്‍കിയത്. മാനേജറുടെ വിശ്വസ്‍തനായിരുന്ന പ്രതിയോട് തന്റെ ഓഫീസിലെ കംപ്യൂട്ടറിന്റെ ഒരു തകരാറ് പരിഹരിക്കാന്‍ മാനേജര്‍ ആവശ്യപ്പെട്ട ശേഷം അദ്ദേഹം വീട്ടിലേക്ക് പോവുകയായിരുന്നു. ഈ സംഭവത്തിന് ശേഷം അധികം വൈകാതെ പ്രതി നാട്ടില്‍ പോകാന്‍ ലീവ് ചോദിച്ചു. ലീവ് അനുവദിച്ചതിനെ തുടര്‍ന്ന് ഇയാള്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്‍തു.
ദിവസങ്ങള്‍ക്ക് ശേഷമാണ് കമ്പനിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് രണ്ട് തവണയായി 9,40,000 ദിര്‍ഹം പിന്‍വലിച്ചിരിക്കുന്നത് മാനേജറുടെ ശ്രദ്ധയില്‍പെടുന്നത്. അദ്ദേഹം ബാങ്കിലെത്തി അന്വേഷിച്ചപ്പോഴാണ് കാര്യം മനസിലായത്. തന്റെ ഓഫീസില്‍ നിന്ന് ചെക്കുകള്‍ മോഷ്ടിച്ച് കള്ള ഒപ്പിട്ട് പണം തട്ടുകയായിരുന്നുവെന്നും അതിന് ശേഷമാണ് ജീവനക്കാരന്‍ രാജ്യം വിട്ടതെന്നും മാനേജര്‍ക്ക് മനസിലായി.
മാനേജറുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്‍ത് പൊലീസ് അന്വേഷണം നടത്തുകയും, അന്വേഷണം പൂര്‍ത്തിയാക്കി കേസ് കോടതിയിലേക്ക് കൈമാറുകയും ചെയ്‍തു. പ്രതിയുടെ അസാന്നിദ്ധ്യത്തില്‍ വിചാരണ പൂര്‍ത്തിയാക്കി ഒരു വര്‍ഷം തടവും, തട്ടിയെടുത്ത തുകയ്ക്ക് തുല്യമായ തുകയുടെ പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം യുഎഇയില്‍ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.
കേസ് നടപടികളെക്കുറിച്ച് അറിയാതെ അവധി കഴിഞ്ഞ് തിരിച്ചെത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‍തു. ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. ഇയാളുടെ സാന്നിദ്ധ്യത്തിലും ഇതേ വിധി തന്നൊയാണ് കോടതി പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസം അപ്പീല്‍ കോടതിയും ഈ വിധി ശരിവെച്ചു. പ്രതി ഏഷ്യക്കാരനാണെന്ന വിവരം മാത്രമാണ് അധികൃതര്‍ പുറത്തുവിട്ടിട്ടുള്ളത്. ഇയാളെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല.
Read also: യാത്രക്കാരന്‍ മരിച്ചു; ദോഹയിലേക്ക് പുറപ്പെട്ട വിമാനത്തിന് കറാച്ചിയില്‍ എമര്‍ജന്‍സി ലാന്റിങ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ