
ദുബൈ: വാഹനത്തിനുള്ളില്‍ വെച്ച് ഹെറോയിന്‍ ഉപയോഗിക്കാന്‍ യുവാവിനെ അനുവദിക്കുകയും അമിത ലഹരി ഉപയോഗം മൂലം യുവാവ് മരിച്ചപ്പോള്‍ മൃതദേഹം മരുഭൂമിയില്‍ ഉപേക്ഷിച്ച് കടന്നു കളയുകയും ചെയ്ത പ്രവാസി ഡ്രൈവര്‍ക്ക് ജയില്‍ ശിക്ഷയും പിഴയും. ഏഷ്യക്കാരനായ ഡ്രൈവര്‍ക്കാണ് ദുബൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്.
പ്രവാസി ഡ്രൈവര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, ഇയാള്‍ക്ക് അഞ്ചു വര്‍ഷം ജയില്‍ ശിക്ഷയും 50,000 ദിര്‍ഹം പിഴയുമാണ് വിധിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ജബല്‍ അലി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു മണല്‍ത്തട്ടില്‍ മൃതദേഹം കിടക്കുന്നതായി ഒരു ട്രക്ക് ഡ്രൈവറാണ് കണ്ടത്. തുടര്‍ന്ന് ദുബൈ പൊലീസിലെ സിഐഡി അന്വേഷണ സംഘം പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. പ്രതി മൃതദേഹം മരുഭൂമിയിലേക്ക് കൊണ്ടുവരുന്നതും അവിടെ ഉപേക്ഷിച്ച് വാഹനത്തില്‍ കടന്നു കളയുന്നതും ദൃശ്യങ്ങളില്‍ കണ്ടെത്തി. ഇയാളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയാല്‍ പ്രതിയെ നാടുകടത്തും.
Read More - ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറി, പിന്നാലെ വസ്ത്രം അഴിച്ച് യുവതിയുടെ ഭീഷണി; നടുറോഡില്‍ 'നാടകീയ രംഗങ്ങള്‍'
യുഎഇ മൂന്ന് മാസത്തിനിടെ വിലക്കിയത് 883 വെബ്‍സൈറ്റുകള്‍
അബുദാബി: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിച്ച 883 വെബ്‌സൈറ്റുകള്‍ക്ക് യു.എ.ഇയില്‍ നിരോധനം. അശ്ലീല ഉള്ളടക്കങ്ങള്‍ കൈകാര്യം ചെയ്യുക, സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുക, സാമ്പത്തിക തട്ടിപ്പ് എന്നിവയുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകളാണ് നിരോധിച്ചതിലേറെയും. ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളിലായി നടത്തിയ പരിശോധനയിലാണ് നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ ശ്രദ്ധയില്‍പെട്ടത്.
യുഎഇയിലെ ടെലികമ്യൂണികേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്മെന്റ് റെഗുലേറ്ററി പോളിസിയിയുടെ (ടി.ഡി.ആര്‍.എ.) നിര്‍ദ്ദേശപ്രകാരമാണ് നിയമം ലംഘിക്കുന്ന സൈറ്റുകള്‍ നിരോധിക്കുന്നത്. തീവ്രവാദം, ലഹരി ഉപയോഗം, സാമ്പത്തിക തട്ടിപ്പ്, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നവ, മതനിന്ദ തുടങ്ങിയ പതിനേഴോളം ഉള്ളടക്കങ്ങളുള്ള വെബ്സൈറ്റുകള്‍ക്ക് യു.എ.ഇ.യില്‍ നേരത്തെതന്നെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം നിരോധിച്ച 883 വെബ്‍സൈറ്റുകളില്‍ 377 എണ്ണവും അശ്ലീല ഉള്ളടക്കം നിറഞ്ഞവയായിരുന്നു. സൈബര്‍ തട്ടിപ്പുകള്‍ക്ക് ശ്രമിച്ച വെബ്‍സൈറ്റുകളും ബ്ലോക്ക് ചെയ്തവയില്‍ ഉള്‍പ്പെടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam