
ദുബൈ: പൊലീസില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടെ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ അടിച്ചുവീഴ്‍ത്തിയതിന് പ്രവാസിക്ക് ശിക്ഷ. 35 വയസുകാരനായ യുവാവിനാണ് ദുബൈ കോടതി ശിക്ഷ വിധിച്ചത്. ജയില്‍ ശിക്ഷ പൂര്‍ത്തിയായ ശേഷം ഇയാളെ യുഎഇയില്‍ നിന്ന് നാടുകടത്തും.
ദുബൈ പൊലീസ് പട്രോള്‍ സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്ന യുവാവിനെ കണ്ടപ്പോള്‍ അയാളെ തടഞ്ഞു നിര്‍ത്താന്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ശ്രമിച്ചു. എന്നാല്‍ രക്ഷപ്പെടാന്‍ വേണ്ടി യുവാവ് അയാളുടെ ഇടത് ചെവിയില്‍ ശക്തമായി അടിച്ചു. അടിയേറ്റ് സെക്യൂരിറ്റി ഗാര്‍ഡ് നിലത്തുവീഴുകയും അയാളുടെ ചെവിയില്‍ നിന്ന് രക്തം വരികയും ചെയ്‍തു. അടിയുടെ ആഘാതത്തില്‍ ചെവിക്ക് സ്ഥിരമായ വൈകല്യം സംഭവിച്ചതായി പിന്നീട് കണ്ടെത്തി. മൂന്ന് മാസത്തോളം ആശുപത്രിയില്‍ ചെലവഴിച്ച ശേഷമാണ് ഇയാളുടെ പരിക്കുകള്‍ ഭേദമായത്.
താന്‍ പൊലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി തന്നെയാണ് ഓടിയതെന്ന് യുവാവ് കോടതിയില്‍ സമ്മതിച്ചു. പൊലീസ് വരുന്നത് കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സെക്യൂരിറ്റി ഗാര്‍ഡ് തടഞ്ഞു. ഇയാളെ തള്ളിമാറ്റി ഓടാന്‍ ശ്രമിക്കുന്നതിനിടെയാണ് മര്‍ദിച്ചതെന്ന് ഇയാള്‍ മൊഴിനല്‍കി. ഒരു മോഷണക്കേസിലാണ് യുവാവിനെ പൊലീസ് പിന്തുടര്‍ന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥരും കോടതിയെ അറിയിച്ചു.
ലഗേജില്‍ കഞ്ചാവും മയക്കുമരുന്നും മദ്യവും; വിമാനത്താവളത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: കഞ്ചാവും മയക്കുമരുന്നും മദ്യവും കടത്താന്‍ ശ്രമിച്ച അഞ്ച് പേരെ കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്‍തതായി കസ്റ്റംസ് അറിയിച്ചു. വ്യത്യസ്‍ത സംഭവങ്ങളിലായാണ് ഇവര്‍ പിടിയിലായത്. വിവിധ വിമാനങ്ങളില്‍ കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരെ പരിശോധിച്ചപ്പോഴാണ് നിരോധിത വസ്‍തുക്കള്‍ കൈവശമുണ്ടായിരുന്ന അഞ്ച് പേര്‍ പിടിയിലായത്.
40 ലഹരി ഗുളികകള്‍, എട്ട് പീസ് ഹാഷിഷ്, ഹാഷിഷ് സിഗിരറ്റുകള്‍, കഞ്ചാവ്, വിവിധ അളവില്‍ മദ്യം സൂക്ഷിച്ച ബോട്ടിലുകള്‍, മയക്കുമരുന്ന് അടങ്ങിയ ചോക്കലേറ്റുകള്‍ തുടങ്ങിയവയാണ് കസ്റ്റംസ് പരിശോധനയില്‍ പിടികൂടിയത്. പിടിച്ചെടുത്ത സാധനങ്ങളുടെ ചിത്രങ്ങള്‍ അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു. അറസ്റ്റിലായവര്‍ക്കെതിരായ തുടര്‍ നടപടികള്‍ സ്വീകരിച്ച ശേഷം ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി കസ്റ്റംസ് അറിയിച്ചു.
Read also: സൗദി അറേബ്യയിലെ ജയിലിൽ രോഗം ബാധിച്ച് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam