
ദുബൈ: താമസ സ്ഥലത്തിന് തൊട്ടടുത്ത അപ്പാര്‍ട്ട്മെന്റില്‍ കയറി അവിടെയുണ്ടായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് പ്രവാസി യുവാവിന് മൂന്ന് മാസം ജയില്‍ ശിക്ഷ. 34 വയസുകാരനായ പ്രതി ഒരു ഏഷ്യന്‍ രാജ്യത്തു നിന്നുള്ള ആളാണെന്ന വിവരം മാത്രമാണ് അധികൃതര്‍ പുറത്തുവിട്ടിട്ടുള്ളത്. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ യുഎഇയില്‍ നിന്ന് നാടുകടത്താനും കോടതി ഉത്തരവില്‍ പറയുന്നു.
ഒരു പ്രവാസി വനിതയാണ് കേസില്‍ പരാതി നല്‍കിയത്. പ്രതി തന്റെ അപ്പാര്‍ട്ട്മെന്റില്‍ മുറിയ്ക്കുള്ളില്‍ കടന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. രാത്രി തന്റെ കാലില്‍ എന്തോ സ്‍പര്‍ശിക്കുന്നത് മനസിലാക്കി ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന് നോക്കിയപ്പോള്‍ യുവാവിനെ കണ്ട് നിലവിളിച്ചു. ഒപ്പമുണ്ടായിരുന്ന ആള്‍ ബഹളം കേട്ട് ഉണര്‍ന്ന് പ്രതിയെ ചോദ്യം ചെയ്‍തു. എന്നാല്‍ ബഹളമുണ്ടാക്കരുതെന്ന് മാത്രമായിരുന്നു പ്രതിയുടെ പ്രതികരണം. ഇതോടെ ഇവര്‍ കെട്ടിടത്തിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ വിളിച്ച് വിവരം പറഞ്ഞു. യുവതി ഇയാളുടെ ഫോട്ടോയും പകര്‍ത്തി. ഇത്രയുമായതോടെ യുവാവ് അപ്പാര്‍ട്ട്മെന്റില്‍ നിന്ന് പുറത്തിറങ്ങി വരാന്തയിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു.
സിസിടിവി ക്യാമറകള്‍ പരിശോധിച്ച സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ യുവാവിനെ തിരിച്ചറിഞ്ഞു. തൊട്ട് എതിര്‍വശത്തുള്ള കെട്ടിടത്തില്‍ ബാച്ചിലര്‍മാരായ പ്രവാസികള്‍ ഒരുമിച്ച് താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിലെ താമസക്കാരനാണ് ഇയാളെന്ന് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് മനസിലായി. അവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് യുവാവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്‍തപ്പോള്‍ ഇയാള്‍ കുറ്റം നിഷേധിച്ചു. മദ്യ ലഹരിയിലായിരുന്നെന്നും സംഭവിച്ചത് ഒന്നും ഓര്‍മയില്ലെന്നുമായിരുന്നു മറുപടി. കേസ് പരിഗണിച്ച കോടതി മൂന്ന് മാസം ജയില്‍ ശിക്ഷയും അതിന് ശേഷം നാടുകടത്താനും ഉത്തരവിട്ടു. കഴിഞ്ഞ ദിവസം അപ്പീല്‍ കോടതിയും ഇതേ ശിക്ഷ ശരിവെച്ചു.
Read also: സൗദി അറേബ്യയില്‍ വാഹനാപകടത്തിൽ ആറ് സഹോദരങ്ങള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam