
ഉമ്മുല്‍ഖുവൈന്‍: യുഎഇയില്‍ സുഹൃത്തിനെ കുത്തിക്കൊന്ന പ്രവാസിക്ക് കോടതി വധശിക്ഷ (Sentenced to Death) വിധിച്ചു. യുഎഇയിലെ ഉമ്മുല്‍ഖുവൈന്‍ (Umm Al Quwain) എമിറേറ്റിലാണ് സംഭവം. 35 വയസുകാരനായ പ്രതി, തന്റെ ഒപ്പം താമസിച്ചിരുന്ന 45 വയസുകാരനെയാണ് കുത്തിക്കൊന്നത്.
ഉമ്മുല്‍ ഖുവൈനിലെ ഹംറ ഡിസ്‍ട്രിക്ടില്‍ വാടകയ്‍ക്കെടുത്ത ഒരു വീട്ടിലെ ഒരു മുറിയിലായിരുന്നു കൊല്ലപ്പെട്ടയാളും പ്രതിയും താമസിച്ചിരുന്നത്. ഇരുവരും ഒരേ രാജ്യക്കാരായിരുന്നുവെന്ന് കോടതി രേഖകള്‍ പറയുന്നു. തന്റെ ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനെ ശല്യം ചെയ്‍തതിനെച്ചൊല്ലി പ്രതിയും കൊലപ്പെട്ടയാളും തമ്മില്‍ വാക്കേറ്റമുണ്ടായി. തര്‍ക്കത്തിനൊടുവില്‍ സുഹൃത്ത് പ്രതിയുടെ മൂക്കില്‍ ഇടിച്ച് പരിക്കേല്‍പ്പിച്ചു. ഇതിന് പകരമായാണ് പ്രതി കത്തിയെടുത്ത് കുത്തിയത്. നെഞ്ചിലും ഹൃദയത്തിലുമേറ്റ മുറിവാണ് മരണത്തിന് കാരണമായതെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വീട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു.
റിയാദ്: സൗദി അറേബ്യയിൽ പ്രവാസി മലയാളി ഉറക്കത്തിൽ മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ കൊല്ലം, കടക്കൽ, പാങ്ങലുകാട് സ്വദേശി പൂരം വീട്ടിൽ രാധാകൃഷ്ണൻ (60) മരിച്ചത്. 25 വർഷത്തോളം ഹൗസ് ഡ്രൈവവറായി ഖത്വീഫിലെ മുഹമ്മദിയയിൽ ജോലിചെയ്തിരുന്ന രാധാകൃഷ്ണൻ 10 വർഷം മുമ്പ് എക്സിറ്റിൽ നാട്ടിൽ പോയിട്ട് പുതിയ വിസയിൽ അടുത്തിടെയാണ് തിരിച്ചെത്തിയത്.
ദമ്മാമിലെ ഷിപ്പിങ് കമ്പനിയിൽ മിനിട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭക്ഷണം കഴിച്ച്, പതിവുപോലെ സുഹൃത്തുക്കളുമായി സംസാരിച്ചിരുന്ന ശേഷം രാത്രി സ്വന്തം റൂമിൽ ഉറങ്ങാൻ പോയ ആൾ ഉറക്കത്തിൽ മരണപ്പെടുകയായിരുന്നു. ഒപ്പം താമസിച്ചിരുന്നയാൾ രാവിലെ ആറ് മണിക്ക് ജോലിക്ക് പോയിരുന്നു. രാധാകൃഷ്ണന് എട്ട് മണിമുതലാണ് ജോലി.
സമയം കഴിഞ്ഞിട്ടും കാണാത്തതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്‍റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. രാധികയാണ് ഭാര്യ. രമ്യ രാധാകൃഷ്ണൻ, രാഹുൽ രാധാകൃഷ്ണൻ എന്നിവർ മക്കളാണ്.
ദോഹ: പ്രവാസി മലയാളി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് ചെര്‍പ്പുളശേരി മഠത്തിപറമ്പ് കാഞ്ഞിരകുണ്ടില്‍ ഷാജി മുഹമ്മദ് (48) ആണ് മരിച്ചത്. മാര്‍ക്കറ്റിങ് രംഗത്ത് ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. ചെര്‍പ്പുളശ്ശേരി കാഞ്ഞിരക്കുണ്ടില്‍ കുഞ്ഞിമുഹമ്മദിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ - സുനീറ. മക്കള്‍ - ഷഹാന, സന.
നേരത്തെ ദുബൈയിലും മലേഷ്യയിലും പ്രവാസിയായിരുന്ന ഷാജി, മൂന്ന് വര്‍ഷത്തോളമായി ഖത്തറില്‍ ജോലി ചെയ്യുകയായിരുന്നു. അല്‍ വക്രയിലായിരുന്നു താമസം. വക്ര ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുമെന്ന് കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മിറ്റി അല്‍ ഇഹ്‍സാന്‍ ഭാരവാഹികള്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam