കുളിമുറിയില്‍ ഒളിക്യാമറ വെച്ച് സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രവാസിക്ക് ജയില്‍ശിക്ഷ, നാടുകടത്തല്‍

By Web TeamFirst Published Oct 20, 2020, 9:57 PM IST
Highlights

ഒരു അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചുവരികയായിരുന്ന ഫിലിപ്പീന്‍സ് യുവതി രാവിലെ അഞ്ചു മണിക്ക് കുളി കഴിഞ്ഞ് മുറിയിലെത്തി വര്‍ക്ക് യൂണിഫോം ധരിക്കുന്നതിനിടെ ഫിലിപ്പീന്‍സ് യുവാവിന്റെ മൊബൈല്‍ ഫോണ്‍ നിലത്ത് വെച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. മൊബൈല്‍ ഫോണിലെ ക്യാമറ ഓണ്‍ ചെയ്തിട്ടുണ്ടായിരുന്നു.

ദുബൈ: മൊബൈല്‍ ഫോണ്‍ ക്യാമറ ഉപയോഗിച്ച് സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രവാസി വെയിറ്റര്‍ക്ക് മൂന്ന് മാസം ജയില്‍ശിക്ഷ വിധിച്ച് ദുബൈ പ്രാഥമിക കോടതി. ശിക്ഷാ കാലാവധി കഴിയുമ്പോള്‍ ഇയാളെ നാടുകടത്തും.

അല്‍ മുറാഖാബത്ത് ഏരിയയിലെ അപ്പാര്‍ട്ട്‌മെന്റില്‍ സഹതാമസക്കാരായ സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ 27കാരനായ ഫിലിപ്പീന്‍സ് യുവാവ് മൊബൈല്‍ ഫോണ്‍ ക്യാമറ വഴി പകര്‍ത്തിയ കേസ് പരിഗണിച്ച ദുബൈ പ്രാഥമിക കോടതി തിങ്കളാഴ്ചയാണ് വിധി പ്രഖ്യാപിച്ചത്. ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മൂന്നുവര്‍ഷമായി ഒരു അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചുവരികയായിരുന്ന ഫിലിപ്പീന്‍സ് യുവതി രാവിലെ അഞ്ചു മണിക്ക് കുളി കഴിഞ്ഞ് മുറിയിലെത്തി വര്‍ക്ക് യൂണിഫോം ധരിക്കുന്നതിനിടെ ഫിലിപ്പീന്‍സ് യുവാവിന്റെ മൊബൈല്‍ ഫോണ്‍ നിലത്ത് വെച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. മൊബൈല്‍ ഫോണിലെ ക്യാമറ ഓണ്‍ ചെയ്തിട്ടുണ്ടായിരുന്നു. ഫോണ്‍ പരിശോധിക്കുന്നതിനിടെ യുവാവ് മുറിയിലേക്ക് എത്തുകയും ഫോണ്‍ ഇവരുടെ കയ്യില്‍ നിന്നും പിടിച്ചുവാങ്ങാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ തന്‍റെ റൂംമേറ്റായ യുവതിയുടെ നഗ്നദൃശ്യങ്ങള്‍ ഫോണില്‍ കണ്ടെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞതായി ഔദ്യോഗിക രേഖകളില്‍ വ്യക്തമാക്കുന്നു. ഏഴ് മുറികളും അഞ്ച് കുളിമുറികളും ഒരു അടുക്കളയുമാണ് അപ്പാര്‍ട്ട്‌മെന്റിലുള്ളത്. 

യുവാവ് ഫോണ്‍ തിരിച്ചുവാങ്ങി ഈ വീഡിയോ ഡിലീറ്റ് ചെയ്തു. ഇതേ തുടര്‍ന്ന് യുവതി ദുബൈ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ ഈ വീഡിയോ ഡിലീറ്റ് ചെയ്‌തെങ്കിലും ഫോണില്‍ മറ്റ് പല സ്ത്രീകളുടെയും നഗ്നദൃശ്യങ്ങള്‍ ഉണ്ടായിരുന്നതായി ഫിലിപ്പീന്‍സ് യുവതി പൊലീസിനോട് പറഞ്ഞു. സീലിങില്‍ ഒളിപ്പിച്ച ഫോണിന്റെ ക്യാമറ കുളിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്താനാവും വിധമാണ് ഇയാള്‍ സ്ഥാപിച്ചിരുന്നത്. 

ഇതിന് മുമ്പ് പരസ്പരം വഴക്കുകള്‍ ഉണ്ടായിട്ടില്ലെന്നും ഇയാള്‍ ചെയ്ത കുറ്റത്തിന് മാപ്പ് പറഞ്ഞതായും യുവതി കൂട്ടിച്ചേര്‍ത്തു. അപ്പാര്‍ട്ട്മെന്‍റില്‍ പലപ്പോഴും ഒറ്റയ്ക്ക് കാണപ്പെട്ട യുവാവ് അധികം ആരോടും സംസാരിക്കുന്ന പ്രകൃതമായിരുന്നില്ല. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ മൊബൈല്‍ ഫോണ്‍ ക്യാമറ ഉപയോഗിച്ച് സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയതായി യുവാവ് സമ്മതിച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമവും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്വകാര്യതയിലേക്ക് കടന്നുകയറിയതും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ പ്രതിക്കെതിരെ ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ ചുമത്തിയിരുന്നു. 

click me!