ചെങ്കടലിൽ ഇറാൻ എണ്ണടാങ്കറിന് നേരെ മിസൈലാക്രമണം

By Web TeamFirst Published Oct 12, 2019, 1:05 AM IST
Highlights

സൗദി തുറമുഖ നഗരമായ ജിദ്ദയിൽ നിന്നും 100 കിലോമീറ്റർ അകലെ ചെങ്കടലിലാണ് ഇറാന്റെ ദേശീയ എണ്ണക്കന്പനിയുടെ ഉടമസ്ഥതയിലുള്ള സാബിറ്റി എണ്ണക്കപ്പലിനു നേരെ ആക്രമണം ഉണ്ടായത്. 

റിയാദ്: സൗദി തുറമുഖ നഗരത്തിനടുത്ത് ചെങ്കടലിൽ ഇറാൻ എണ്ണ ടാങ്കറിന് നേരെ മിസൈലാക്രമണം. സ്ഫോടനത്തിൽ ടാങ്കറിന് തീപിടിക്കുകയും സാരമായ കേടുപാടുണ്ടാവുകയും ചെയ്തു. ആക്രമണത്തിന് പിന്നിൽ സൗദി അറേബ്യയാണെന്ന് ഇറാൻ ആരോപിച്ചു.  

സൗദി തുറമുഖ നഗരമായ ജിദ്ദയിൽ നിന്നും 100 കിലോമീറ്റർ അകലെ ചെങ്കടലിലാണ് ഇറാന്റെ ദേശീയ എണ്ണക്കന്പനിയുടെ ഉടമസ്ഥതയിലുള്ള സാബിറ്റി എണ്ണക്കപ്പലിന് നേരെ ആക്രമണം ഉണ്ടായത്. രണ്ട് മിസൈലുകളാണ് ടാങ്കറിൽ പതിച്ചത്. ടാങ്കറിന്റെ സ്റ്റോർ റൂമുകൾ തകർന്ന് എണ്ണച്ചോർച്ചയുണ്ടായി. ജീവനക്കാർ സുരക്ഷിതരാണെന്നും എണ്ണച്ചോർച്ച കുറക്കാനായെന്നും എണ്ണക്കമ്പനി അറിയിച്ചു.

യമനിലെ ഹൂതി വിമതർ ആക്രമണത്തിൽ പങ്കുണ്ടെന്ന് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ സ്ഫോടനം ഭീകരാക്രമണമാണെന്നും പിന്നിൽ സൗദി അറേബ്യയാണെന്നും ഇറാൻ ആരോപിച്ചു. സംഭവത്തക്കുറിച്ച് സൗദി അറേബ്യ പ്രതികരിച്ചിട്ടില്ല.

നേരത്തേ അരാംകോ എണ്ണശുദ്ധീകരണ ശാലകൾക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് സൗദി ആരോപണം ഉയർത്തിയിരുന്നു. ആക്രമണത്തിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണവില ഉയർന്നു.

click me!