
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നതിനാവശ്യമായ സംവിധാനങ്ങള്‍ സജ്ജമാക്കി തലസ്ഥാനം. പ്രവാസികള്‍ക്ക് നിരീക്ഷണത്തില്‍ കഴിയുന്നതിനുള്ള സൗകര്യങ്ങള്‍ ആറു താലൂക്കുകളിലായാണ് ഒരുക്കിയിരിക്കുന്നത്
11,217 പേര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനും 6,471 പേര്‍ക്ക് സ്വന്തം ചെലവില്‍ ഹോട്ടലുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങളനുസരിച്ച് ഇവര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ജില്ലയിലെ വിവിധ ഹോസ്റ്റലുകള്‍, ഹോട്ടലുകള്‍, ഓഡിറ്റോറിയങ്ങള്‍ തുടങ്ങിയവ താമസസൗകര്യത്തിനായി ഏറ്റെടുത്തിട്ടുണ്ട്.
261 സ്വകാര്യ ഹോട്ടലുകളാണ് സ്വന്തം ചെലവില്‍ താമസസൗകര്യത്തിനായി കണ്ടെത്തിയിട്ടുള്ളത്. അപ്രതീക്ഷിതമായി കൂടുതല്‍ പേര്‍ വന്നാല്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിന് വിവിധ സ്ഥലങ്ങളിലായി കണ്ടെത്തിയ 178 ഹാളുകള്‍ ഉപയോഗിക്കാനാകും. അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രോഗപരിശോധനയ്ക്കുള്ള സൗകര്യങ്ങള്‍ ക്രമീകരിക്കും. പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ഇവിടെനിന്നും ആംബുലന്‍സില്‍ ആശുപത്രികളിലേക്ക് മാറ്റാനാണ് അധികൃതരുടെ തീരുമാനം. നിരീക്ഷണത്തിലുള്ളവര്‍ക്ക് ആരോഗ്യ പരിശോധനയ്ക്കും ചികിത്സയ്ക്കുമുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തും.
എറണാകുളം ജില്ലയില്‍ 8000 മുറികളും 6000 വീടുകളും നിരീക്ഷണ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ജില്ലാ ഭരണകൂടം നടപടികള്‍ പൂര്‍ത്തിയാക്കി. വിമാനത്താവളത്തിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ ഹോട്ടല്‍ മുറികളും വിവിധ ഹോസ്റ്റലുകളും ഉള്‍പ്പടെയാണിത്. ഇതില്‍ 4000 വീടുകള്‍ വിവിധ പഞ്ചായത്തുകളിലാണ്. കൊവിഡ് കെയര്‍ സെന്ററുകള്‍ക്കായി മലപ്പുറം ജില്ലയില്‍ 113 കെട്ടിടങ്ങളാണ് ജില്ലാ ഭരണകൂടം കണ്ടെത്തിയിരിക്കുന്നത്. ഈ കെട്ടിടങ്ങളിലായി 7174 മുറികള്‍ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഏറ്റെടുക്കാന്‍ 15000 മുറികളും ഒരുക്കിയിട്ടുണ്ട്. രോഗലക്ഷണമില്ലാത്തവരെ വിമാനത്താവളങ്ങളിലെ പരിശോധനയ്ക്ക് ശേഷം വീടുകളില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനുള്ള നടപടികളാണ് നിലവില്‍ പുരോഗമിക്കുന്നത്.
ഹോട്ടല്‍ മുറികളും ഹോസ്റ്റലുകളും ഏറ്റെടുത്തു; പ്രവാസികളെ സ്വീകരിക്കാന്‍ സജ്ജമായി ജില്ലകള്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ