
റിയാദ്: സൗദി അറേബ്യയിൽ മുപ്പതോളം മലയാളി നഴ്സ്മാർക്ക് കൊറോണ വൈറസ് ബാധയെന്ന പ്രചാരണം അവാസ്തവമെന്ന് റിപ്പോർട്ട്. ഒരാൾക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്നാണ് ഇവർ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ നിന്നുള്ള വിവരം. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് രോഗ ബാധ.
സൗദി തലസ്ഥാന നഗരത്തിൽ നിന്ന് ആയിരം കിലോമീറ്ററകലെ അബഹയിലെ അൽഹയ്യാത്ത് എന്ന സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ് കോട്ടയം സ്വദേശിനി. ഇവരെ ഇവിടെ പ്രധാന സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അവിടെ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില തൃപ്തികരമാണെന്നാണ് വിവരം. ഇവരുടെ സഹപ്രവർത്തകയായ അൽഹയ്യാത്ത് ആശുപത്രിയിലെ ഫിലിപ്പീനി നഴ്സിനാണ് ആദ്യം വൈറസ് ബാധയുണ്ടായത്. ഇവരെ ശുശ്രൂഷിക്കുന്നതിനിടയിലാണ് മലയാളി നഴ്സിന് രോഗം പിടിപെട്ടതെന്നാണ് സൂചന.
എന്നാൽ വൈറസ് പടരുമോ എന്ന ഭയം നിലനിൽക്കുന്നു എന്നല്ലാതെ മുപ്പതോളം നഴ്സുമാരെ പൂട്ടിയിട്ടിരിക്കുകയാണെന്നും അവർ നിരീക്ഷണത്തിലാണെന്നുമുള്ള പ്രചാരണം തെറ്റാണെന്ന് ഈ ആശുപത്രി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സംഭവത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടുന്നുണ്ടെന്നാണ് വിവരം. മലയാളി നഴ്സിന് പിന്നാലെ സംശയമുള്ളവരുടെ സാമ്പിളുകൾ എടുത്ത് നടത്തിയ പരിശോധനയുടെ ഫലങ്ങളില്‍ ഇവര്‍ക്കൊന്നും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam