
റിയാദ്: വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി ഫിലിപ്പിനോ സയാമീസ് ഇരട്ടകളായ ക്ലിയയും മൗറീസും റിയാദിലെത്തി. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശാനുസരണം നടപ്പാക്കുന്ന പദ്ധതിക്ക് കീഴിൽ വേർപ്പെടുത്തൽ സാധ്യത പരിശോധനക്കാണ് മാതാപിതാക്കളോടൊപ്പം ഇരട്ടകളെ റിയാദിലെത്തിച്ചത്. നാഷനൽ ഗാർഡ് മന്ത്രാലയത്തിലെ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ കുട്ടികളെ പ്രവേശിപ്പിച്ചു.
റിയാദിൽ ലഭിച്ച ഉദാരമായ പരിചരണത്തിനും ഊഷ്മളമായ സ്വീകരണത്തിനും ഫിലിപ്പിനോ ഇരട്ടകളുടെ മാതാപിതാക്കൾ സൽമാൻ രാജാവിനും കിരീടാവകാശിക്കും നന്ദി പറഞ്ഞു. മെഡിക്കൽ സംഘത്തിന്റെ ശ്രമങ്ങളെ അവർ അഭിനന്ദിച്ചു. സൗദിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഫിലിപ്പീൻസിലെ സൗദി അംബാസഡർ ഫൈസൽ ബിൻ ഇബ്രാഹിം അൽഗാംദി സയാമീസ് ഇരട്ടകളെയും മാതാപിതാക്കളെയും സ്വീകരിച്ചു. ജീവകാരുണ്യ മേഖലയിൽ സൗദി ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ വിപുലീകരണമാണ് ഈ മാനുഷിക സംരംഭമെന്ന് അംബാസഡർ അൽഗാംദി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര തലത്തിൽ അത് വഹിക്കുന്ന പങ്ക് വലുതാണ്. ഇരു രാജ്യങ്ങളിലെയും സർക്കാരുകളും ജനങ്ങളും തമ്മിലുള്ള സൗഹൃദപരവും വിശിഷ്ടവുമായ ബന്ധത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്നുവെന്നും അൽഗാംദി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ