
അബുദാബി: യുഎഇ ദേശീയ ദിനാഘോഷങ്ങളെ അവിസ്മരണീയമാക്കി സംഗീതജ്ഞൻ എ.ആർ റഹ്മാൻറെ നേതൃത്വത്തിലുള്ള ഫിർദോസ് ഓർക്കസ്ട്ര. 52 വനിതകൾ ഒത്തുചേർന്ന ഓർക്കസ്ട്ര യുഎഇയുടെ ദേശീയഗാനം അവതരിപ്പിച്ച് മാസ്മരിക പ്രകടനമാണ് നടത്തിയത്.
മോണിക്ക വുഡ്സ്മാൻ എന്ന വനിതയാണ് ഓർക്കസ്ട്രയെ നയിച്ചത്. യുഎഇ ദേശീയ ദിനാഘോഷങ്ങുടെ മാറ്റ് പതിന്മടങ്ങാക്കി ഉയർത്തുന്നതായിരുന്നു ഫിർദോസ് ഓർക്കസ്ട്രയുടെ പ്രകടനം. 29 രാജ്യങ്ങളിൽ നിന്നുള്ള 52 വനിതകൾ അടങ്ങുന്നതാണ് ഫിർദോസ് ഓർക്കസ്ട്ര.
അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിലാണ് സംഗീതാവതരണം നടത്തിയത്. യുഎഇ അന്താരാഷ്‌ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷ്മിയുടെ പിന്തുണയോടെ സ്ഥാപിച്ചതാണ് ഫിർദോസ് ഓർക്കസ്ട്ര. ഡോ. ഷംഷീർ വയലിൽ ചെയർമാനായ ബുർജീൽ ഹോൾഡിങ്‌സാണ് 'സിംഗിംങ് ഫോർ ദി ചിൽഡ്രൻ ഓഫ് സായിദ്' എന്ന പ്രത്യേക പരിപാടിക്ക് വേദിയൊരുക്കിയത്.
Read Also - ആറ് സംഖ്യകളില്‍ അഞ്ചും 'മാച്ച്'; നിനച്ചിരിക്കാതെ ഭാഗ്യമെത്തി, സുദര്‍ശന്‍ നേടിയത് 22,66,062 രൂപ
സമ്പൂർണ്ണ വനിതാ ഓർക്കസ്ട്രയ്‌ക്കൊപ്പം 50 ഗായകരും സംഗീത സായാഹ്നത്തിന്റെ ഭാഗമായി. ഭാവി തലമുറ രാജ്യത്തിന്റെ ശക്തിയാണെന്ന യുഎഇയുടെ സ്ഥാപക പിതാവ് ഷെയ്ഖ് സായിദിന്റെ ദർശനങ്ങൾക്ക് ചടങ്ങ് ആദരമർപ്പിച്ചു.
ഐക്യത്തിന്റെയും സാംസ്‌കാരിക വൈവിധ്യത്തിന്റെയും മൂല്യങ്ങൾ പ്രതിധ്വനിക്കുന്ന സിംഫണിയാണ് ഫിർദോസ് ഓർക്കസ്ട്ര അവതരിപ്പിച്ചത്. യു.എ.ഇ ദേശീയഗാനത്തിന്റെ വൈവിധ്യമേറിയ അവതരണം, ബറോക്ക് ഫ്ലെമെൻകോ, ഔർസാസേറ്റ്, എക്‌സ്റ്റസി ഓഫ് ഗോൾഡ്, സ്പിരിറ്റ് ഓഫ് രംഗീല എന്നിവയുൾപ്പെടെയുള്ള സംഗീതാവതരണങ്ങൾ ആസ്വാദകർക്ക് വ്യത്യസ്ത അനുഭവമായി.
യുഎഇക്ക് സമർപ്പിക്കുന്ന തന്റെ വരാനിരിക്കുന്ന ഗാനവും എ.ആർ റഹ്മാൻ പ്രഖ്യാപിച്ചു. ബുർജീൽ ഹോൾഡിംഗ്‌സുമായുള്ള സഹകരണത്തിന്റെ ഭാഗമായാണ് പുതിയ ഗാനം. പ്രതീക്ഷയുടെ ഗാനമുണ്ടാക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം.
നിസ്വാർത്ഥമായി അധ്വാനിക്കുന്ന എല്ലാവരെയും ആദരിക്കാൻ വേണ്ടിയുള്ള ഗാനമാണിതെന്ന് റഹ്മാൻ പറഞ്ഞു. ദുബായിലെ എക്‌സ്‌പോ സിറ്റിയിൽ നിന്ന് ഉടലെടുത്ത ഫിർദോസ് ഓർക്കസ്ട്ര യുഎഇയുടെ അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇ ദേശീയദിനത്തിലെ പ്രത്യേക സംഗീതാവതരണത്തിനും പുതിയ സംഗീത പദ്ധതിക്കും എആർ റഹ്‌മാനും ഫിർദോസ് ഓർക്കസ്ട്രയ്ക്കും ഡോ. ഷംഷീർ നന്ദി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ