
ജിദ്ദ: മൃതദേഹങ്ങള്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്സിറ്റി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങളാണ് പുറത്ത് നിന്നെത്തിയ യുവാക്കള്‍ പകര്‍ത്തിയത്. ഒരു വിദേശിയും നാല് സ്വദേശികളുമാണ് പിടിയിലായത്.
പുതുവര്‍ഷ സന്ദേശങ്ങള്‍ക്കൊപ്പമാണ് മൃതദേഹത്തിന്റെ ചിത്രം പ്രചരിച്ചത്. മെഡിക്കല്‍ കോളേജിലെ അനാട്ടമി വിഭാഗത്തില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ക്ക് ഒപ്പം നിന്ന് നൃത്തം ചെയ്യുകയും ഒപ്പം നിന്ന് ചിത്രമെടുക്കുകയും ചെയ്തു. ചിത്രം വ്യാപകമായി പ്രചരിച്ചതോടെ അന്വേഷണം നടത്താന്‍ മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയതിനൊപ്പം പ്രിന്‍സിപ്പലിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സമിതി രൂപീകരിച്ച് കോളേജും അന്വേഷണം തുടങ്ങിയിരുന്നു.
പ്രവേശനം നിയന്ത്രിക്കപ്പെട്ട സ്ഥലത്ത് പുറമെ നിന്നെത്തിയ യുവാക്കള്‍ അതിക്രമിച്ച് കയറിയാണ് ചിത്രം പകര്‍ത്തിയതെന്ന് കണ്ടെത്തി. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് ഇവര്‍ അനാട്ടമി വിഭാഗത്തില്‍ കയറിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. കരാറടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന വിദേശിയാണ് ഇവര്‍ക്ക് അനാട്ടമി വിഭാഗത്തില്‍ കയറാനുള്ള സഹായം ചെയ്തുകൊടുത്തത്. ഇയാളെ ചോദ്യം ചെയ്താണ് മറ്റുള്ളവരെയും പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam