ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം ഉയരുന്നു; ഇന്ന് മാത്രം ജീവന്‍ നഷ്ടമായത് 5 പേര്‍ക്ക്

By Web TeamFirst Published Apr 30, 2020, 8:57 PM IST
Highlights

പ്രവാസികളെ തിരിച്ചു കൊണ്ടുവരാൻ ഗൾഫിലെ ഇന്ത്യൻ എംബസികൾ വിവര ശേഖരണം തുടങ്ങി.  മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾ അതാതു രാജ്യങ്ങളിലെ എംബസിയുടെയും കോൺസുലേറ്റിന്റെയും വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. 

ദുബായ്: ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം ഉയരുന്നു. ഇന്ന് അഞ്ച് പേര്‍കൂടി മരിച്ചു. രോഗബാധിതരുടെ എണ്ണം 55,000 കവിഞ്ഞു. അതേസമയം പ്രവാസികളെ തിരിച്ചു കൊണ്ടുവരാൻ ഗൾഫിലെ ഇന്ത്യൻ എംബസികൾ വിവര ശേഖരണം തുടങ്ങി. 

അബുദാബി ഇന്ത്യന്‍ സ്കൂള്‍ അധ്യാപിക പത്തനം തിട്ട കോഴഞ്ചേരി സ്വദേശി പ്രിൻസി റോയ് മാത്യു, വ്യാപാരിയും അബുദാബി കെ.എംസിസി നേതാവുമായ തൃശൂര്‍ തിരുവത്ര സ്വദേശി  പി.കെ. അബ്ദുൽ കരീം ഹാജി, കുന്നംകുളം വെള്ളറക്കടവ് മനപ്പടി സ്വദേശി റഫീഖ് എന്നിവര്‍ യുഎഇയിലും.  ആറന്മുള ഇടയാറൻമുള വടക്കനമൂട്ടിൽ രാജേഷ് കുട്ടപ്പൻ നായർ , തൃശൂർ വലപ്പാട് തോപ്പിയിൽ വീട്ടില്‍ അബ്ദുൽ ഗഫൂർ എന്നിവര്‍ കുവൈത്തിലുമാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ 30 മലയാളികളടക്കം 307പേര്‍ മരിച്ചു. 55,200 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 

അതേസമയം പ്രവാസികളെ തിരിച്ചു കൊണ്ടുവരാൻ ഗൾഫിലെ ഇന്ത്യൻ എംബസികൾ വിവര ശേഖരണം തുടങ്ങി.  മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾ അതാതു രാജ്യങ്ങളിലെ എംബസിയുടെയും കോൺസുലേറ്റിന്റെയും വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസി കുടുംബത്തിലെ ഓരോ വ്യക്തിയും വിവരങ്ങള്‍ നല്‍കണം. കമ്പനികളിലെ ജീവനക്കാരും വ്യക്തിപരമായി രജിസ്ട്രേഷൻ പൂർത്തിയാക്കണം.

കൊവിഡ് പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പിന്തുടരുന്ന നിയന്ത്രണങ്ങളും നിയമങ്ങളും പാലിച്ചായിരിക്കും മടക്കയാത്രയെന്നും എംബസിയുടെ അറിയിപ്പിൽ പറയുന്നു. നേരത്തേ നോർക്കയിൽ രജിസ്റ്റർ ചെയ്തവരും എംബസി സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടി വരും. 

click me!