റിയാദ്: ഈ വർഷത്തെ ഹജ്ജിന് മക്കയും മദീനയും പൂർണ സജ്ജമെന്ന് സൗദി സിവിൽ ഡിഫെൻസ് അറിയിച്ചു. തീർത്ഥാടകരുടെ സേവനങ്ങൾക്കായി 17000 ഉദ്യോഗസ്ഥരും 3000 വാഹനങ്ങളും ഉണ്ടാകും.
ഹജ്ജിനു മുന്നോടിയായി പൊതുജന സുരക്ഷക്കായാണ് ഇത്രയും സംവിധാനങ്ങൾ. കൂടാതെ 23000 ജോലിക്കാരെയും മക്ക നഗരസഭ നിയോഗിച്ചിട്ടുണ്ടെന്ന് സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് മേധാവി ലെഫ്. ജനറൽ സുലൈമാൻ അൽ അംറ് പറഞ്ഞു.
തീർത്ഥാടകർക്ക് പരമാവധി സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി മക്ക, മദീന, അറഫാ എന്നിവിടങ്ങളിൽ ലബോറട്ടറികളും ബ്ലഡ് ബാങ്കുകളും സജ്ജമാക്കിയിട്ടുണ്ട്.
അത്യാധുനിക സൗകര്യങ്ങളോടെ കൂടിയ എട്ടു മെഡിക്കൽ ലാബുകളും എട്ടു ബ്ലഡ് ബാങ്കുകളുമാണ് പ്രവർത്തന സജ്ജമായിരിക്കുന്നത്. പ്രത്യേക പരിശീലനം നേടിയ വിദഗ്ദ്ധ ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുക.
കൂടാതെ ലബോറട്ടറികളുടെയും ബ്ലഡ് ബാങ്കുകളുടെയും പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നതിനു ടെക്‌നിക്കൽ സൂപ്പർവിഷൻ കമ്മിറ്റി രൂപീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.