കുവൈത്തിൽ വീണ്ടും ഇറാൻ ആക്രമണം. തകർത്ത ഡ്രോണിന്റെ അവശിഷ്ടങ്ങൾ ഫ്ലാറ്റിൽ പതിച്ച് 11 വയസ്സുള്ള പെൺകുട്ടി മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കുവൈത്ത് സിറ്റി: ഇന്ന് പുലർച്ചെ കുവൈത്തിന്റെ ആകാശപരിധിയിൽ നിരവധി ആക്രമണങ്ങൾ തടഞ്ഞതായും അവ നശിപ്പിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉടൻ പ്രതികരിക്കുകയും ആക്രമണം വിജയകരമായി തടഞ്ഞതായും മന്ത്രാലയം വ്യക്തമാക്കി.
പ്രതിരോധ നടപടിക്കിടെ തകർത്ത ആയുധങ്ങളുടെ അവശിഷ്ടങ്ങൾ രാജ്യത്തിനുള്ളിലെ ഒരു ഫ്ളാറ്റിന് മുകളിലേക്ക് വീണതിനെ തുടർന്ന് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ചിലർക്ക് പരിക്കുകളും വസ്തുവകകൾക്ക് നാശനഷ്ടങ്ങളും സംഭവിച്ചതായും റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ ഉറപ്പാക്കുന്നതിനായി സായുധസേനകൾ തങ്ങളുടെ കടമകൾ തുടർന്നും നിർവഹിക്കുമെന്നും രാജ്യത്തിന്റെ ഭൂപ്രദേശവും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് മരണം
ഡ്രോണ്‍ അവശിഷ്ടം വീണ് കുവൈത്തിൽ 11 വയസുള്ള പെൺകുട്ടിയാണ് മരിച്ചു. കുവൈത്ത് തലസ്ഥാനത്താണ് സംഭവം. ആക്രമണത്തില്‍ ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്കേറ്റു. ഇതോടെ, കുവൈത്തിൽ പരിക്കേറ്റവരുടെ എണ്ണം 32 ആയി. നിരവധി ആക്രമണം ചെറുത്തെന്ന് കുവൈത്ത് അറിയിച്ചു. ഇറാന്‍റെ ഒമ്പത് ഡ്രോൺ തകർത്തെന്ന് സൗദിയും അറിയിച്ചു.
ഇന്നലെ, ഇറാൻ നടത്തിയ ആക്രമണത്തിൽ കുവൈത്തിൽ രണ്ട് നാവിക സേനാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. സർജൻ്റുമാരായ വാലീദ് മജീദ് സുലൈമാൻ, അബ്ദുൽ അസീസ് അബ്ദുൾ മൊഹ്‌സെൻ ദാഖിൽ നാസർ എന്നിവരാണ് മരിച്ചത്. കുവൈത്ത് നാവിക സേനാംഗങ്ങളായിരുന്നു ഇരുവരും. ഇന്നലെ രാത്രിയോടെയാണ് ഇരുവരുടെയും മരണം കുവൈത്ത് സായുധ സേന സ്ഥിരീകരിച്ചത്. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ് വിശദീകരണം. എന്നാൽ ആക്രമണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കുവൈത്ത് പുറത്തുവിട്ടിട്ടില്ല.



