
റിയാദ്: ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി 20, 2023 ഉച്ചകോടിയുടെ ഭാഗമായി കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെയും (സി.ഐ.ഐ.യു) യംഗ് ഇന്ത്യയുടെയും നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സൗദി അറേബ്യ സന്ദർശിച്ചു. മെയ് 9 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ സന്ദർശനം പൂർത്തിയാക്കി സംഘം മടങ്ങി. ജൂലൈ 13 മുതൽ 15 വരെ ന്യൂ ഡൽഹിയിൽ നടക്കുന്ന യംഗ് എന്റർപ്രണേഴ്‌സ് അലയൻസ് (YEA) മീറ്റിന്റെ മുന്നോടിയായാണ് സംഘത്തിന്റെ സൗദി സന്ദർശനമെന്ന് ഇന്ത്യൻ എംബസി വാർത്താ കുറിപ്പിൽ അറിയിച്ചു.
പ്രതിനിധി സംഘത്തെ സൗദി ജി20 യങ് എന്റർപ്രണേഴ്സ് അലയൻസ് (YEA) പ്രസിഡന്റ് ഫഹദ് ബിൻ മൻസൂർ ബിൻ നാസർ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരൻ സ്വീകരിച്ചു. സന്ദർശന വേളയിൽ സൗദി സൗദി പൊതു നിക്ഷേപ ഫണ്ട് (പി.ഐ.എഫ്), സൗദി അരാംകോ, പ്രമുഖ കെമിക്കൽ നിർമ്മാണ കമ്പനിയായ സാബിക്, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പൊതു അധികാര കേന്ദ്രമായ മോൻഷാത്, ആശയവിനിമയ വിവര സാങ്കേതിക മന്ത്രാലയം, സൗദി ടെലികോം (എസ്.ടി.സി), മുഹമ്മദ് ബിൻ സൽമാൻ ഫൗണ്ടേഷൻ (മിസ്‌ക്ന്) എന്നീ പ്രമുഖ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ അധികാരികളുമായി പ്രതിനിധി സംഘം ചർച്ച നടത്തി.
ലോകത്തിന്റെ ഐ.ടി ഹബ്ബായി അംഗീകരിക്കപ്പെടുന്ന ഇന്ത്യയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നൂറിലധികം യൂണികോണുകളും എൺപതിനായിരം സ്റ്റാർട്ടപ്പുകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതിവേഗമുള്ള ഡിജിറ്റൈസേഷനും ദ്രുതഗതിയിൽ വളർന്നുവരുന്ന ഐ.ടി വ്യവസായങ്ങളും വഴി സൗദി അറേബ്യയും വലിയ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. ഇരു രാജ്യങ്ങളിലെയും അതിവേഗം വളരുന്ന സംരംഭക, സ്റ്റാർട്ടപ്പ് മേഖലകളെ ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകൾ ഇരുപക്ഷവും ചർച്ച ചെയ്തു. ഇന്ത്യൻ അംബാസഡർ ഡോ. സുഹെൽ അജാസ് ഖാൻ പ്രതിനിധികളുമായി സംവേദനാത്മക ചർച്ച നടത്തുകയും വളർന്നുവരുന്ന ഇന്ത്യ-സൗദി ഉഭയകക്ഷി ബന്ധത്തെക്കുറിച്ചുള്ള ഗുണകരമായ പുരോഗതികൾ പങ്കുവെക്കുകയും ചെയ്തു. ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ അഭിവൃദ്ധി പ്രാപിക്കുന്നുണ്ടെന്നും സംരംഭകരെയും സ്റ്റാർട്ടപ്പുകളേയും പിന്തുണയ്ക്കുന്നതിനുള്ള സമീപനം കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചർച്ചയിൽ അടിവരയിട്ടു.
ഇന്ത്യയും സൗദി അറേബ്യയും 2019ലാണ് തന്ത്രപരമായ പങ്കാളിത്ത കൗൺസിൽ ഉടമ്പടിയിൽ ഒപ്പു വെച്ചത്. ഇരു രാഷ്ട്രങ്ങളുടെയും പ്രധാനമന്ത്രിമാരുടെ നേതൃത്വത്തിലാണ് കൗൺസിൽ പ്രവർത്തിക്കുന്നത്. സംരംഭക മേഖലയിൽ, ചെറുകിട ഇടത്തരം സംരംഭ (എസ്.എം.ഇ) മേഖലയെ പിന്തുണയ്ക്കുന്നതിനായി മോൻഷാത്തും എസ്.ഐ.ബി.ഐയും തമ്മിൽ കഴിഞ്ഞ ഡിസംബറിൽ ഒരു ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഫെബ്രുവരിയിൽ നടന്ന ലീപ് കോൺഫറൻസിൽ പങ്കെടുക്കാൻ 45 കമ്പനികളുടെ ഒരു വലിയ പ്രതിനിധി സംഘവും സൗദി അറേബ്യ സന്ദർശിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.
പ്രതിനിധി സംഘത്തെ മികച്ച ആതിഥേയത്വത്തോടെയാണ് സൗദി സ്വീകരിച്ചത്.ഫഹദ് അൽ സൗദ് രാജകുമാരൻ ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്താണ് സംഘം മടങ്ങിയത്. ഇന്ത്യൻ എംബസിയിൽ നിന്നുള്ള വാണിജ്യ വിഭാഗം സെക്കൻഡ് സെക്രട്ടറി റിതു യാദവും ചടങ്ങിൽ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ