
അബുദാബി: അബുദാബിയില്‍ ഒരുക്കിയ ഗാന്ധി-സായിദ് മ്യൂസിയം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജും യു എ ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്‍യാനും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുടെ 150-ാം ജന്മദിനത്തിന്റെയും ശൈഖ് സായിദിന്റെ ജന്മശതാബ്ദിയുടേയും പശ്ചാത്തലത്തിലൊരുക്കിയ മ്യൂസിയം ഇരുനേതാക്കളും ലോകത്തിന് നൽകിയ സംഭാവനകൾ വിവരിക്കുന്നു.
സഹിഷ്ണുതയും സമാധാനവും പ്രചരിപ്പിച്ച രാഷ്ട്ര നേതാക്കള്‍ക്ക് ആദരമര്‍പ്പിച്ച് മനാറത്ത് അല്‍ സാദിയത്തിലാണ് ഗാന്ധി-സായിദ് ഡിജിറ്റല്‍ മ്യൂസിയം പ്രവര്‍ത്തനം തുടങ്ങിയത്. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജും യു എ ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്‍യാനും ചേർന്ന് മ്യൂസിയം ഉദ്ഘാടനം ചെയ്തു. സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായി ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കും യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‍യാനും ആദരമൊരുക്കുന്നതിന്റെ ഭാഗമായാണ് മ്യൂസിയം സജ്ജമാക്കിയത്.
ഗാന്ധിജിയുടെ 150-ാം ജന്മദിനത്തിന്റെയും ശൈഖ് സായിദിന്റെ ജന്മ ശതാബ്ദിയുടെയും പശ്ചാത്തലത്തില്‍ ഒരുക്കിയ മ്യൂസിയം ഇരു നേതാക്കളും ലോകത്തിന് നല്‍കിയ സംഭാവനകള്‍ വിവരിക്കുന്നു. മ്യൂസിയത്തില്‍ 20 കൂറ്റന്‍ സ്ലൈഡുകളിലാണ് രാഷ്ട്ര നേതാക്കള്‍ ലോകത്തിന് നല്‍കിയ സന്ദേശത്തിലേക്ക് ജനശ്രദ്ധയാകര്‍ഷിക്കുന്നത്. അത്യപൂര്‍വ ദൃശ്യങ്ങളും ചിത്രങ്ങളും സ്ക്രീനില്‍ തെളിയുന്നതിനൊപ്പം അറബിക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുള്ള വിവരണവുമുണ്ട്.
ഭാവി തലമുറയ്ക്ക് നല്‍കാവുന്ന മികച്ച സന്ദേശമായിരിക്കും സായിദ്-ഗാന്ധി ഡിജിറ്റല്‍ മ്യൂസിയമെന്നും ഇരുവരുടെയും സന്ദേശത്തില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും ശൈഖ് അബ്ദുല്ല പറഞ്ഞു. സമാധാനവും സഹിഷ്ണുതയും ലളിത ജീവിതവും മാതൃകയാക്കിയ മഹാത്മാ ഗാന്ധിയെയും ശൈഖ് സായിദിനെയും ഒരേ ഫ്രെയിമില്‍ ചിത്രീകരിക്കാനായതില്‍ അഭിമാനിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. സംയുക്ത മ്യൂസിയത്തിലൂടെ സാംസ്കാരിക വിനിമയമാണ് നടന്നതെന്ന് സാംസ്കാരിക-വിജ്ഞാന വികസന മന്ത്രി നൂറ അല്‍ കാബി പറഞ്ഞു.
യു എ ഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവജ്യോത് സിങ് സുരി, വ്യവസായ പ്രമുഖന്‍ എം.എ യുസഫലി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam