
ദുബായ്: പ്രവാസി വനിതകളോടുള്ള ചൂഷണം തടയാന്‍ നോര്‍ക്ക റൂട്സിന് കീഴില്‍ വനിത എന്‍ആര്‍ഐ സെല്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള കേരളീയരുടെ പൊതുനന്മ ഉപയോഗപ്പെടുത്തി ഒരുമിപ്പിക്കാന്‍ കേരള സഭയിലൂടെ ഒരുവര്‍ഷത്തിനിടെ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ലോക കേരളസഭാ പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനം ദുബായില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
എന്‍ആര്‍ഐ ബാങ്ക് രൂപീകരണം, പ്രവാസികളുടെ ഉന്നമനം ലക്ഷ്യമാക്കി പഞ്ചായത്ത് തലത്തില്‍ എന്‍ആര്‍ഐ കോഓപറേറ്റീവ് സൊസൈറ്റി, വൃദ്ധ സദനം, റോഡ് തുടങ്ങിയ നിര്‍മാണപദ്ധതികളില്‍ പ്രവാസി നിക്ഷേപത്തിന് എന്‍ആര്‍ഐ കണ്‍സ്ട്രക്ഷന്‍ കമ്പനി, തുടങ്ങിയവ സര്‍ക്കാറിന്റെ പരിഗണനയിലാണെന്ന് ലോക കേരളസഭ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. കളക്ടര്‍ ചെയര്‍മാനായി ജില്ലാതലത്തില്‍ രൂപീകരിച്ച പ്രവാസി പരാതി പരിഹാര സെല്‍ വഴി വിദേശ മലയാളികളുടെ വിഷയങ്ങളില്‍ ഗൗരവപൂര്‍മായ ഇടപെടല്‍ നടത്താന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
അതേസമയം ലോക കേരള സഭ ടോക് ഷോയായി മാറരുതെന്നും ആദ്യസമ്മേളനത്തിലെ പ്രഖ്യാപനങ്ങള്‍ കടലാസില്‍മാത്രം ഒതുങ്ങിയതായും മുന്‍ പ്രവാസികാര്യമന്ത്രി കെ.സി ജോസഫ് എംഎല്‍എ കുറ്റപ്പെടുത്തി. 450 പ്രവാസി പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തിന്റെ രണ്ടാം ദിനമായ നാളെ ലോക കേരള സഭാ ഉപസമിതി ശുപാര്‍ശകളിന്മേല്‍ ചര്‍ച്ച നടക്കും. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ യുഎഇ ഇന്ത്യന്‍ അംബാസിഡര്‍ നവദീപ് സിങ് സൂരി അടക്കമുള്ളവര്‍ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam