
ദോഹ: ഖത്തറില്‍ അയക്കൂറ മത്സ്യം പിടിക്കുന്നത് താത്കാലികമായി നിരോധിച്ചു. മത്സ്യസമ്പത്ത് സംരക്ഷണത്തിന്റെ ഭാഗമായാണ് അയക്കൂറ മത്സ്യത്തെ പിടിക്കുന്നത് രണ്ടുമാസത്തേക്ക് നിരോധിച്ചത്. മുന്‍സിപ്പാലിറ്റി മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്.
ഓഗസ്റ്റ് 15 മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വന്നത്. രണ്ട് മാസത്തേക്കാണ് വിലക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ഒക്ടോബര്‍ 15 വരെ നിരോധനം നീണ്ടുനില്‍ക്കും. മത്സ്യങ്ങളുടെ പ്രജനന സീസണ്‍ ആയതിനാലാണ് ഏറെ ആവശ്യക്കാരുള്ള അക്കൂറ മത്സ്യം പിടിക്കുന്നത് നിരോധിച്ചത്. പ്രജനന കാലത്ത് മത്സ്യബന്ധനം നിര്‍ത്തി വെക്കാനുള്ള ജിസിസി മന്ത്രിതല തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മുന്‍സിപ്പാലിറ്റി മന്ത്രാലയത്തിന്റെ നടപടി. 45 സെന്റീമീറ്റര്‍ എങ്കിലും വലിപ്പമുള്ള അയക്കൂറ മത്സ്യത്തെ മാത്രമെ ഖത്തറില്‍ പിടിക്കാന്‍ അനുവാദമുള്ളൂ.
നിരോധന കാലയളവില്‍ വല ഉപയോഗിച്ച് കിങ് ഫിഷ് പിടിക്കാന്‍ പാടില്ല. മീന്‍ പിടിക്കുന്നതിനുള്ള വലകള്‍ വില്‍ക്കുന്നതിനും അവ കൊണ്ടുപോകുന്നതിനും നിരോധനമുണ്ട്. അതേസമയം ഫിഷറീസ് വകുപ്പിന്റെ ലൈസന്‍സുള്ള ബോട്ടുകള്‍ക്കും ചെറിയ കപ്പലുകള്‍ക്കും ചൂണ്ട ഉപയോഗിച്ച് മീന്‍ പിടിക്കാം. മറ്റ് ഉപകരണങ്ങള്‍ കൊണ്ട് മത്സ്യബന്ധനം നടത്തുന്നത് അനുവദിക്കില്ല. മന്ത്രാലയത്തിന്റെ ലൈസന്‍സുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളെ നിരോധനം ബാധിക്കില്ല. നിയമം ലംഘിച്ചാല്‍ 5,000 റിയാല്‍ വരെ പിഴ ഈടാക്കും.
Read Also - ശീതീകരിച്ച വെണ്ടക്ക ഭക്ഷ്യയോഗ്യമല്ലെന്ന് അറിയിപ്പ്; വിശദീകരണവുമായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം
നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച് യുഎഇ; വര്‍ഷങ്ങള്‍ക്ക് ശേഷം ഖത്തറില്‍ പുതിയ സ്ഥാനപതിയെ നിയമിച്ചു
അബുദാബി: വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഖത്തറില്‍ സ്ഥാനപതിയെ നിയമിച്ച് യുഎഇ. ഖത്തറിലെ യുഎഇ സ്ഥാനപതിയായി ശൈഖ് സായിദ് ബിന്‍ ഖലീഫ ബിന്‍ സുല്‍ത്താന്‍ ബിന്‍ ഷക്ബൂത്ത് അല്‍ നഹ്യാന്‍ ചുമതലയേല്‍ക്കും. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് മുന്നില്‍ ശൈഖ് സായിദ് ബിന്‍ ഖലീഫ സത്യപ്രതിജ്ഞ ചെയ്തു.
ഗള്‍ഫ് ഉച്ചകോടിയില്‍ അല്‍ ഉല കരാറിന്റെ അടിസ്ഥാനത്തില്‍ ഖത്തറിന് മേല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചതിന് പിന്നാലെയാണ് നയതന്ത്രബന്ധം പുനഃസ്ഥാപിച്ചത്. അല്‍ ഉല കരാര്‍ നിലവില്‍ വന്നതിന് പിന്നാലെ സൗദി, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറില്‍ എംബസിയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചിരുന്നു. ഡോ. സുല്‍ത്താന്‍ സല്‍മാന്‍ സയീദ് അല്‍ മന്‍സൂരിയാണ് യുഎഇയിലെ ഖത്തര്‍ സ്ഥാനപതി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ