Latest Videos

സൗദിയുടെ വിവിധ മേഖലകളില്‍ കനത്ത മഴയും കാറ്റും

By Web TeamFirst Published Nov 29, 2022, 10:51 PM IST
Highlights

ശക്തമായി വീശിയ കാറ്റില്‍ വൈദ്യുതി ടവറുകളും പോസ്റ്റുകളും നിലംപൊത്തി. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.

റിയാദ്: സൗദി അറേബ്യയുടെ വിവിധ മേഖലകളില്‍ ശക്തമായ മഴ. യാമ്പുവിലും ഉംലജിലും കനത്ത മഴ പെയ്തു. തബൂക്ക് പ്രവിശ്യയില്‍പ്പെട്ട ദിബായുടെ തെക്ക് ശക്തമായ കാറ്റും മഴയുമുണ്ടായി. 

ശക്തമായി വീശിയ കാറ്റില്‍ വൈദ്യുതി ടവറുകളും പോസ്റ്റുകളും നിലംപൊത്തി. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. ദിബാ, അല്‍വജ്, ഉംലജ്, യാമ്പു എന്നിവിടങ്ങളിലാണ് ശക്തമായ മഴ പെയ്തത്. തബൂക്കില്‍ ചില പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടതായി സൗദി ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ കമ്പനി സാങ്കേതിക സംഘങ്ങള്‍ ഇടപെട്ട് ഭൂരിഭാഗം സ്ഥലങ്ങളിലും വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചതായി സൗദി ഇലക്ട്രിസിറ്റി കമ്പനി പിന്നീട് വ്യക്തമാക്കി. വാദി അല്‍ഖുശൈബ കരകവിഞ്ഞ് ഒഴുകിയതോടെ അല്‍ഉല- മദീന റോഡ് സുരക്ഷാ വകുപ്പുകള്‍ താല്‍ക്കാലികമായി അടച്ചു. ഈ റോഡിന് പകരം അല്‍ഉല-ഖൈബര്‍ റോഡ് ഉപയോഗിക്കണമെന്ന് സുരക്ഷാ വകുപ്പുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Read More -  സൗദിയില്‍ വരുന്നൂ, ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളം; മാസ്റ്റര്‍ പ്ലാന്‍ പ്രഖ്യാപിച്ച് കിരീടാവകാശി

അതേസമയം സൗദി അറേബ്യയില്‍ തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചിട്ടുണ്ട്. തബൂക്കിലെ അല്‍വജഹ്, ദബാ, ഹഖല്‍, നിയോം, ശര്‍മാ, ഉംലുജ്, തൈമാ, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, അല്‍ജൗഫ്, മദീന പ്രവിശ്യകളുടെ വിവിധ ഭാഗങ്ങള്‍, ഹായില്‍, മക്ക, ജിദ്ദ, റാബിഗ്, തായിഫ്, ജമൂം, അല്‍കാമില്‍, ഖുലൈല്, അല്ലൈത്ത് എന്നിവിടങ്ങളിലാണ് കനത്ത മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്.

Read More - ജിദ്ദ മഴക്കെടുതി; നഷ്ടപരിഹാരത്തിനായി അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി

ഖുന്‍ഫുദ, അര്‍ദിയാത്ത്, അസീര്‍, ജിസാന്‍, അല്‍ബാഹ, റിയാദിലെ അഫീഫ്, ദവാദ്മി, മജ്മ, സുല്‍ഫി, അല്‍ഗാത്ത് എന്നിവിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളക്കെട്ടും മലവെള്ളപ്പാച്ചിലും ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. 

 

click me!