
മസ്കറ്റ്: ഒമാനിലെ അൽ ദാഹിറ ഗവർണറേറ്റിൽ ശക്തമായ മഴ പെയ്തതോടെ വിവിധ വിലായത്തുകളിൽ വാദികൾ നിറഞ്ഞൊഴുകി. മഴയുടെ തീവ്രത മൂലം ചില പ്രദേശങ്ങളിൽ ജനജീവിതം ഭാഗികമായി ബാധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കനത്ത മഴയെ തുടർന്ന് നിരവധി വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചില ഇടങ്ങളിൽ വൈദ്യുതി മുടക്കവും ഉണ്ടായതായി വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി പ്രശ്നങ്ങൾ പരിഹരിക്കാൻ രംഗത്തെത്തിയിട്ടുണ്ട്. ഗവർണറേറ്റിലെ വിവിധ വിലായത്തുകളിലെ ജലസംഭരണികൾ നിറഞ്ഞതായി അധികൃതർ അറിയിച്ചു. സ്ഥിതി നിയന്ത്രണത്തിലാക്കാൻ അടിയന്തര നടപടികൾ പുരോഗമിക്കുമ്പോൾ, ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വാദികളിൽ പ്രവേശിക്കാതിരിക്കണമെന്നും മുന്നറിയിപ്പ് നൽകി.
അതേസമയം മസ്‌കറ്റ് ഗവർണറേറ്റിലെ സീബ് വിലായത്തിൽ ഇന്ന് കനത്ത മഴയും ശക്തമായ കാറ്റും അനുഭവപ്പെട്ടു. വിലായത്തിലെ നഗരപ്രദേശങ്ങളും ഗ്രാമങ്ങളും താമസമേഖലകളും ഉൾപ്പെടെ എല്ലായിടങ്ങളിലും മഴ വ്യാപിച്ചു. 'മസറാത്ത്' ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിലാണ് ശക്തമായ മഴയെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കാലാവസ്ഥാ മുന്നറിയിപ്പ് മുൻകൂട്ടി ലഭിച്ചതിനെ തുടർന്ന് വിലായത്തിൽ വ്യാപകമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. മൂന്ന് സ്ഥലങ്ങളിൽ താമസ സൗകര്യങ്ങളോടെ അഭയകേന്ദ്രങ്ങൾ സജ്ജമാക്കിയതോടൊപ്പം, പ്രളയ ബാധിത കുടുംബങ്ങൾക്കായി താത്കാലിക താമസ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
സാമൂഹിക വികസന വകുപ്പുമായി സഹകരിച്ചാണ് ഈ നടപടികൾ നടപ്പാക്കിയത്. മസ്‌കത്ത് മുനിസിപ്പാലിറ്റിയുടെ സീബ് വിഭാഗം മഴവെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഒഴുക്കാനുള്ള സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. വാദികളിലൂടെ വന്ന ചെളിയും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനും പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുകയാണ്. ജാഗ്രത തുടരണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam