
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു. റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലാണ് കനത്ത മഴ പെയ്തത്. അജ്മാന്‍, ഷാര്‍ജ എമിറേറ്റുകളിലെ വിവിധയിടങ്ങളിലും മഴ ലഭിച്ചു. റാസല്‍ഖൈമയുടെ ചില പ്രദേശങ്ങളില്‍ തിങ്കളാഴ്ച ആലിപ്പഴ വര്‍ഷവുമുണ്ടായി.
ഖോര്‍ഫക്കാന്‍, അല്‍ അരയ്ന്‍, മുവൈല, മെലിഹക്ക് സമീപ പ്രദേശങ്ങള്‍, ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലും വിവിധ തീവ്രതകളില്‍ മഴ ലഭിച്ചു. ദുബൈയുടെ ചില ഉള്‍പ്രദേശങ്ങളായ അല്‍ ലിസൈ, ജബല്‍ അലി എന്നിവിടങ്ങളിലും മിതമായ തോതില്‍ മഴ പെയ്തു. പര്‍വ്വത പ്രദേശങ്ങളിലും ദൈദ് മേഖലയിലും കനത്ത മഴ രേഖപ്പെടുത്തി. മലനിരകളോടുചേര്‍ന്ന താഴ്വാരങ്ങളില് മലവെള്ളപ്പാച്ചിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അസ്ഥിര കാലാവസ്ഥ പരിഗണിച്ച് റാസല്‍ഖൈമയിലെ വിദ്യാലയങ്ങളെല്ലാം ഉച്ചക്ക് 12 മണിയോടെ അധ്യയനം അവസാനിപ്പിച്ചിരുന്നു.
Read Also - റിയാദിൽ ലാന്റിങ്ങിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി, ആർക്കും പരിക്കില്ല
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട്; യുഎഇയ്ക്ക് നേട്ടം
അബുദാബി: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് യുഎഇയുടേത്. ആഗോള താമസ, കുടിയേറ്റ സേവനങ്ങൾ നൽകുന്ന ലാറ്റിറ്റ്യൂഡ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ പഠനത്തിലാണ് യുഎഇ പാസ്പോര്‍ട്ട് ഒന്നാം സ്ഥാനം നേടിയത്.
യുഎഇ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് മുന്‍കൂട്ടി വിസ എടുക്കാതെ 182 രാജ്യങ്ങളില്‍ പ്രവേശിക്കാം. ഇതില്‍ 124 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാം. 37 രാജ്യങ്ങളിലേക്ക് ഓണ്‍ അറൈവല്‍ വിസയും ലഭിക്കും. 21 രാജ്യങ്ങളിലേക്ക് ഇ-വിസ ലഭിക്കും. 16 രാജ്യങ്ങളിലേക്ക് മുന്‍കൂട്ടി വിസ എടുക്കണം. ഡെന്മാർക്ക്, സ്വീഡൻ, ഫ്രാൻസ്, ഇറ്റലി, ജർമനി, നെതർലൻഡ്, സ്പെയിൻ എന്നീ രാജ്യങ്ങളുടെ പാസ്പോര്‍ട്ട് ആണ് രണ്ടാം സ്ഥാനത്ത്. ഈ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് 180 രാജ്യങ്ങളിൽ മുൻകൂട്ടി വീസ എടുക്കാതെ പ്രവേശിക്കാം.
ഓസ്ട്രിയ, ബെൽജിയം, ഫിൻലൻഡ്, അയർലൻഡ്, ലക്സംബർഗ്, പോർച്ചുഗൽ എന്നീ പാസ്പോർട്ട് ഉടമകൾക്ക് വിസയില്ലാതെ 179 രാജ്യങ്ങളിൽ പ്രവേശിക്കാം. ഓസ്‌ട്രേലിയ, ചെക്ക് റിപ്പബ്ലിക്, ഗ്രീസ്, ഹംഗറി, ജപ്പാൻ, ന്യുസീലൻഡ്, നോർവേ, പോളണ്ട്, സിംഗപ്പൂർ, സ്ലോവാക്യ എന്നീ രാജ്യങ്ങളുടെ പാസ്പോർട്ടുകൾ ആണ് നാലാം സ്ഥാനത്ത്. ഇവർക്ക് 178 രാജ്യങ്ങളിൽ പ്രവേശിക്കാൻ വിസ ആവശ്യമില്ല. 177 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാൻ ക്രൊയേഷ്യ, മലേഷ്യ, യുകെ എന്നീ രാജ്യങ്ങളിലെ പാസ്പോർട്ട് ഉടമകൾക്ക് കഴിയും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam