
അബുദാബി: യുഎഇയില്‍ വിവിധ ജയിലുകളില്‍ കഴിയുന്ന 988 തടവുകാരെ മോചിപ്പിക്കാന്‍ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ഉത്തരവിട്ടു. ഈ വര്‍ഷത്തെ ബലി പെരുന്നാളിന് മുന്നോടിയായാണ് ഇത്രയും തടവുകാര്‍ക്ക് മോചനം അനുവദിക്കാന്‍ രാഷ്‍ട്രത്തലവന്‍ ഉത്തരവ് നല്‍കിയത്.
പെരുന്നാളുകളും ദേശീയ ദിനവും പോലുള്ള ആഘോഷ ദിവസങ്ങളോടനുബന്ധിച്ച് തടവുകാര്‍ക്ക് മോചനം അനുവദിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ പതിവാണ്. ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്കാണ് നിശ്ചിത മാനദണ്ഡങ്ങള്‍ പ്രകാരം ഇത്തരത്തില്‍ മോചനം ലഭിക്കുക. ശിക്ഷിക്കപ്പെട്ടവര്‍ക്ക് ജീവിതത്തില്‍ ഒരു പുനര്‍വിചിന്തനത്തിന് അവസരമൊരുക്കാനും കുടുംബത്തിനും സമൂഹത്തിനും ഉപകാരപ്രദമാവുന്ന തരത്തില്‍ ഭാവി ജീവിതം നയിക്കാന്‍ പ്രാപ്‍തമാക്കുന്നതിനും വേണ്ടിയാണിത്.
യുഎഇ പ്രസിഡന്റിന് പുറമെ അതത് എമിറേറ്റുകളിലെ ഭരണാധികാരികള്‍ പ്രത്യേകമായും എമിറേറ്റുകളില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നവരില്‍ ചിലര്‍ക്ക് മോചനം അനുവദിച്ച് ഉത്തരവിടാറുണ്ട്. ദുബൈയില്‍ ബലി പെരുന്നാളിനോടനുബന്ധിച്ച് 650 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല് മക്തൂം ഉത്തരവിട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam