
അബുദാബി: ഇസ്ലാമിക കലണ്ടര്‍ പ്രകാരമുള്ള പുതുവര്‍ഷാരംഭ ദിനമായ മുഹറം ഒന്നാം തീയ്യതി യുഎഇയിലെ സ്വകാര്യ മേഖലയ്ക്കും അവധി പ്രഖ്യാപിച്ചു. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വാകാര്യ കമ്പനികള്‍ക്കും അന്ന് ശമ്പളത്തോടെയുള്ള അവധിയായിരിക്കുമെന്നാണ് യുഎഇ മാനവ വിഭവശേഷി മന്ത്രാലയം തിങ്കളാഴ്ച രാത്രി ട്വിറ്ററിലൂടെ അറിയിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നേരത്തെ തന്നെ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യുമണ്‍ റിസോഴ്‍സസ് അവധി പ്രഖ്യാപിച്ചിരുന്നു.
സെപ്‍തംബര്‍ ഒന്നാം തീയ്യതി ഞായറാഴ്ചയായിരിക്കും ഹിജ്റ പുതുവര്‍ഷാരംഭമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്ത് മൂന്ന് ദിവസത്തെ അവധി ലഭിക്കും. മാസപ്പിറവി ദൃശ്യമായതിന് ശേഷം മാത്രമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. യുഎഇ മന്ത്രിസഭാ പ്രമേയം 37 പ്രകാരമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് പൊതു-സ്വകാര്യ മേഖലകളിലെ അവധി ദിനങ്ങള്‍ നേരത്തെ ഏകീകരിച്ചിരുന്നു.
യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, യുഎഇ സുപ്രീം കൗണ്‍സില്‍ അംഗങ്ങള്‍ കൂടിയായ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികള്‍ എന്നിവര്‍ക്കും യുഎഇയിലെയും മറ്റ് അറബ്-ഇസ്ലാമിക രാജ്യങ്ങളിലെ ജനങ്ങള്‍ക്കും ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യുമണ്‍ റിസോഴ്‍സസ് പുതുവര്‍ഷാശംസകള്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam