ഭാര്യയെയും കാമുകനെയും ആസിഡ് ഒഴിച്ചുകൊന്നത് മനഃപൂര്‍വ്വമല്ലെന്ന് പ്രതിയായ പ്രവാസി

By Web TeamFirst Published Nov 13, 2018, 4:35 PM IST
Highlights

തന്നെ വഞ്ചിച്ച് ഭാര്യ കാമുകനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കണ്ടപ്പോള്‍ പെട്ടെന്നുണ്ടായ ദേഷ്യം കൊണ്ടാണ് ആസിഡ് ഒഴിച്ചതെന്നും ഷാര്‍ജ ക്രിമിനല്‍ കോടതിയില്‍ നടന്ന വിചാരണയ്ക്കിടെ ശ്രീലങ്കന്‍ പൗരനായ യുവാവ് പറഞ്ഞു. 

ഷാര്‍ജ: ഭാര്യയെയും കാമുകനെയും ആസിഡ് ഒഴിച്ചുകൊന്നത് മനഃപൂര്‍വ്വമല്ലെന്ന് പ്രതിയായ പ്രവാസി കോടതിയില്‍ വാദിച്ചു. തന്നെ വഞ്ചിച്ച് ഭാര്യ കാമുകനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കണ്ടപ്പോള്‍ പെട്ടെന്നുണ്ടായ ദേഷ്യം കൊണ്ടാണ് ആസിഡ് ഒഴിച്ചതെന്നും ഷാര്‍ജ ക്രിമിനല്‍ കോടതിയില്‍ നടന്ന വിചാരണയ്ക്കിടെ ശ്രീലങ്കന്‍ പൗരനായ യുവാവ് പറഞ്ഞു. 23കാരിയായ ഭാര്യയെയും അവരുടെ സുഹൃത്തിനെയും കൊലപ്പെടുത്തിയതിനാണ് ഇയാള്‍ നിയമനടപടി നേരിടുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭാര്യ മറ്റൊരു പുരുഷനുമായി തന്റെ ഫ്ലാറ്റില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ആഡിസ് ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ അല്‍ ഖാസിമി ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് മരിച്ചത്. മാസങ്ങള്‍ നീണ്ട ചികിത്സക്ക് ശേഷമാണ് ഇവരുടെ സുഹൃത്ത് മരിച്ചത്. വിവാഹത്തിന് മുന്‍പ് തന്നെ ഏറെക്കാലത്തെ പരിചയമുണ്ടായിരുന്ന ഭാര്യ തന്നെ ചതിച്ചത് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് യുവാവ് പൊലീസിനോടും കോടതിയിലും പറഞ്ഞു. 

ഷാര്‍ജയില്‍ താമസിച്ചിരുന്ന യുവാവ് ബിസിനസ് ആവശ്യങ്ങള്‍ക്കായി ഇടയ്ക്കിടെ നാട്ടിലേക്ക് പോകാറുണ്ടായിരുന്നു.  20 ദിവസം ഇങ്ങനെ നാട്ടില്‍ തങ്ങിയ ശേഷം മടങ്ങിവരാറായിരുന്നു പതിവ്. ഇതിനിടെയാണ്  തന്നോടുള്ള ഭാര്യയുടെ പെരുമാറ്റത്തില്‍ മാറ്റം വന്നിട്ടുണ്ടെന്ന് ഇയാള്‍ മനസിലാക്കിയത്. ഒരു തവണ നാട്ടില്‍ പോയി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് തന്റെ ഭാര്യ മറ്റൊരാളുടെ ഒപ്പം നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ കണ്ടത്. ഫോണ്‍വിളിച്ച് കാര്യം അന്വേഷിക്കാതെ ഉടനെ തന്നെ ദുബായിലേക്ക് മടങ്ങി. വീട്ടിലേക്ക് പോകുന്നതിന് പകരം അടുത്തുള്ള ഹോട്ടലില്‍ താമസിച്ച് ഭാര്യയുടെയും കാമുകന്റെയും നീക്കങ്ങള്‍ നിരീക്ഷിച്ചു. 

ഇതിനിടെ പുറത്തുപോയി തിരിച്ചുവരികയായിരുന്ന ഭാര്യയും കാമുകനും അപ്പാര്‍ട്ട്മെന്റിലേക്ക് പോകുന്നത് കണ്ട് അവരെ പിന്തുടര്‍ന്നു. വീടിനുള്ളില്‍ കയറിയ ഇവര്‍ വാതില്‍ അടച്ചിരുന്നില്ല. ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ വാതില്‍ തുറന്ന് വീടിനുള്ളിലേക്ക് കടന്നുചെന്ന് കൈയ്യില്‍ കരുതിയ ആസിഡ് ഇവരുടെ നേരെ ഒഴിക്കുകയായിരുന്നു.

ആസിഡ് ഒഴിച്ച ശേഷം നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിച്ച ഇയാളെ വിമാനത്താവളത്തിലെ വെയിറ്റിങ് ഏരിയയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. സംഭവം നടന്ന അപ്പാര്‍ട്ട്‍മെന്റിലെ ഒരു താമസക്കാരനാണ് കേസിലെ പ്രധാന സാക്ഷി. യുവതിയുടെ കാമുകന്‍ അവിടെ പതിവായി വരാറുണ്ടായിരുന്നെന്ന് ഇയാള്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കൊല്ലപ്പെട്ട യുവാവിനെ താന്‍ ആദ്യമായാണ് അന്ന് കണ്ടെതെന്ന് ഭര്‍ത്താവും കോടതിയില്‍ പറഞ്ഞു.

click me!