
റിയാദ്: സൗദി അറേബ്യയിൽ ദേശസുരക്ഷക്കെതിരായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ 20 വർഷം തടവും 10 ലക്ഷം റിയാൽ പിഴയും. പബ്ലിക് പ്രോസിക്യൂഷനാണ് മുന്നറിയിപ്പ് നൽകിയത്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്ക് ഇരുപത് വര്‍ഷം തടവും പത്ത് ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് അറസ്റ്റിന് കാരണമാകുന്ന കുറ്റകൃത്യമാണ്. ദേശസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ രാഷ്ട്രത്തിന്റെ രാഷ്ട്രീയ നയങ്ങളെയും നിലപാടുകളെയും കളങ്കപ്പെടുത്തുന്ന രഹസ്യ വിവരങ്ങള്‍, ഡിജിറ്റല്‍ രേഖകള്‍ തുടങ്ങിയവ പരസ്യപ്പെടുത്തുന്നത് അതീവ ഗുരുതരമായ കുറ്റമായി കണക്കാക്കും.
ഇത്തരക്കാര്‍ക്ക് 20 വര്‍ഷം വരെ തടവും പത്ത് ലക്ഷം റിയാല്‍ വരെ പിഴയും അനുഭവിക്കേണ്ടി വരുമെന്നും സൗദി പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ നിയമവിരുദ്ധമായി പ്രവേശിക്കുക, നിയമ വിരുദ്ധമായ മാര്‍ഗത്തില്‍ വിവരങ്ങള്‍ ചോര്‍ത്തുക, അനധികൃതമായി വിവരങ്ങള്‍ സൂക്ഷിക്കുക, വിവരങ്ങള്‍ നശിപ്പിക്കുക തുടങ്ങിയവയും ദേശസുരക്ഷാ നിയമത്തിന് കീഴില്‍ വരുമെന്നും പ്രോസിക്യൂഷന്‍ വിശദീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam