
കുവൈത്ത് സിറ്റി: നിരവധി ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിലെ വിരമിച്ച ഉദ്യോഗസ്ഥന് കുവൈത്ത് അപ്പീൽ കോടതി അഞ്ച് വർഷത്തെ കഠിനതടവ് ശിക്ഷ വിധിച്ചു. വാഹന മോഷണം, സായുധ കവർച്ച, ഫിൻറാസിലെ ഒരു പണമിടപാട് സ്ഥാപനത്തിൽ കവർച്ച നടത്താനുള്ള ശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ തെളിഞ്ഞത്. കോടതി രേഖകൾ പ്രകാരം കവർച്ചാ ശ്രമം നടത്തുന്നതിന് മുൻപ് പ്രതി ഒരു ടാക്സി മോഷ്ടിച്ചിരുന്നു. തുടർന്ന് ഫിൻറാസ് മേഖലയിലെ ഒരു വിദേശ നാണ്യ വിനിമയ സ്ഥാപനത്തിൽ ഇയാൾ ആയുധവുമായി അതിക്രമിച്ച് കടക്കുകയും പണം തട്ടിയെടുക്കാനായി ജീവനക്കാരനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
എന്നാൽ, ഇയാൾ കൈവശം വെച്ചിരുന്ന ആയുധത്തിന് തകരാർ സംഭവിച്ചതിനെ തുടർന്ന് കവർച്ച പൂർത്തിയാക്കാൻ സാധിക്കാതെ വന്നതോടെ ശ്രമം പരാജയപ്പെടുകയായിരുന്നു. ആയുധം കാണിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തിയെങ്കിലും പണമിടപാട് സ്ഥാപനത്തിൽ നിന്ന് പണമൊന്നും തട്ടിയെടുക്കാൻ സാധിച്ചില്ലെന്ന് പ്രോസിക്യൂട്ടർമാർ വ്യക്തമാക്കി. കവർച്ചാ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് പ്രതി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. വിശദമായ പരിശോധനകൾക്ക് ശേഷം, അപ്പീൽ കോടതി ശിക്ഷ ശരിവെക്കുകയും അഞ്ച് വർഷത്തെ കഠിനതടവ് ശിക്ഷ നടപ്പാക്കാൻ ഉത്തരവിടുകയും ചെയ്തു. ആയുധത്തിന്റെ ദുരുപയോഗം, പൊതുസുരക്ഷയ്ക്ക് നേരെയുള്ള ലംഘനം എന്നിവ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളുടെ ഗൗരവം കോടതി വിധിയിൽ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ