
ദുബായ്: യുഎഇയിൽ വിസയുടെയും ജോലിയുടെയും പേരിൽ വ്യാപകമാകുന്ന തട്ടിപ്പുകൾക്കെതിരെ ഇന്ത്യൻ പൗരന്മാർക്ക് ശക്തമായ മുന്നറിയിപ്പുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. ജോലി വാഗ്ദാനം ചെയ്തും വിസ നൽകാമെന്ന് പ്രലോഭിപ്പിച്ചും തട്ടിപ്പുകാർ രംഗത്തുണ്ടെന്നും ഇവരുടെ കെണിയിൽ വീഴരുതെന്നും കോൺസുലേറ്റ് പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു. ഇത്തരം തട്ടിപ്പുകൾ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കോൺസുലേറ്റിന്റെ ഈ നിർണായക ഇടപെടൽ. അനധികൃത ഏജന്റുമാരോ വ്യക്തികളോ സമീപിച്ചാൽ ഒരു കാരണവശാലും പാസ്‌പോർട്ട് അടക്കമുള്ള പ്രധാനപ്പെട്ട രേഖകൾ കൈമാറരുതെന്ന് കോൺസുലേറ്റ് പ്രത്യേകം ഓർമ്മിപ്പിച്ചു. പണം ആവശ്യപ്പെട്ടാലും നൽകരുത്. ഇത്തരം ഇടപാടുകൾ വലിയ നിയമക്കുരുക്കുകളിലേക്ക് നയിച്ചേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
വ്യാജ വാഗ്ദാനങ്ങൾ നൽകി വിശ്വാസ്യത നേടിയെടുത്ത ശേഷമാണ് തട്ടിപ്പുകാർ പണവും രേഖകളും ആവശ്യപ്പെടുന്നത്. പലപ്പോഴും സാധാരണക്കാർക്ക് തിരിച്ചറിയാൻ കഴിയാത്ത വിധം ആസൂത്രിതമായാണ് തട്ടിപ്പുകൾ നടക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള വിസ, തൊഴിൽ സഹായ വാഗ്ദാനങ്ങൾ ലഭിച്ചാൽ അതിന്റെ ആധികാരികത ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.
ഏതെങ്കിലും ഏജന്റിന്റെയോ സ്ഥാപനത്തിന്റെയോ വാഗ്ദാനങ്ങളിൽ സംശയമുണ്ടെങ്കിൽ കൂടുതൽ വിവരങ്ങൾക്കായി ഇന്ത്യൻ കോൺസുലേറ്റുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. വിസ, തൊഴിൽ സംബന്ധമായ എല്ലാ സംശയങ്ങൾക്കും കൃത്യമായ മറുപടി നൽകാൻ കോൺസുലേറ്റ് സജ്ജമാണെന്നും അധികൃതർ അറിയിച്ചു. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ മുന്നറിയിപ്പെന്നും കോൺസുലേറ്റ് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam