
ദുബായ്: ദുബായിൽ പാർക്കിംഗ് ഏരിയയിൽ കളഞ്ഞുകിട്ടിയ പണം തിരികെ നൽകി മാതൃകയായി ഇന്ത്യൻ യുവാവ്. മുഹമ്മദ് അലി ഷേരക്കൽ മോഹി എന്ന യുവാവാണ് വീണുകിട്ടിയ 1,00,000 ദിർഹം ( 22.7 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ഒട്ടും സമയം കളയാതെ പൊലീസിൽ ഏൽപ്പിച്ചത്. മാതൃകാപരമായ ഈ പ്രവൃത്തിക്ക് മുഹമ്മദ് അലിയെ ദുബായ് പൊലീസ് ആദരിച്ചു. ദുബായ് പൊലീസിലെ അൽ റഫ പൊലീസ് സ്റ്റേഷൻ അധികൃതർ നേരിട്ട് വിളിപ്പിച്ചാണ് യുവാവിനെ ആദരിച്ചത്. പണം നഷ്ടപ്പെട്ട വിവരം ഉടമസ്ഥൻ പോലും അറിയുന്നതിന് മുൻപ്, വെറും 3 മണിക്കൂറിനുള്ളിൽ പണം യഥാർത്ഥ ഉടമയ്ക്ക് കൈമാറാൻ പൊലീസിന് സാധിച്ചു.
അൽ റഫ പൊലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ അഹമ്മദ് ഉബൈദ് ബിൻ ഹുദൈബ, ഡെപ്യൂട്ടി കേണൽ സാലിഹ് ഹസ്സൻ അൽ മർസൂഖി, കസ്റ്റമർ ഹാപ്പിനസ് സെക്ഷൻ ഹെഡ് ക്യാപ്റ്റൻ അലി ഹാജി അൽ ബലൂഷി എന്നിവർ ചേർന്നാണ് മുഹമ്മദ് അലിയെ സ്റ്റേഷനിലേക്ക് സ്വീകരിച്ച് ഉപഹാരം നൽകിയത്. യുഎഇ സമൂഹത്തിന്റെ സുരക്ഷിതത്വത്തിന്റെയും സദ്ഗുണങ്ങളുടെയും മികച്ച ഉദാഹരണമാണ് മുഹമ്മദ് അലിയുടെ ഈ പ്രവൃത്തിയെന്ന് കേണൽ ബിൻ ഹുദൈബ പ്രശംസിച്ചു.
ഷിപ്പിംഗ് ബിസിനസ് നടത്തുന്ന ഒരു സ്വകാര്യ കമ്പനി ഉടമ, ബാങ്കിൽ നിന്നും 2,00,000 ദിർഹം പിൻവലിച്ച് ഒരു പേപ്പർ കവറിലാക്കി സൂക്ഷിച്ചിരുന്നു. കവർ ശരിയായി അടയ്ക്കാതെ ഇയാൾ ധൃതിയിൽ തന്‍റെ കാറിലേക്ക് നടന്നു. ഇതിനിടയിലാണ് കവറിലുണ്ടായിരുന്ന പണത്തിൽ നിന്നും 1,00,000 ദിർഹത്തിന്‍റെ ഒരു കെട്ട് പാർക്കിംഗ് സ്ഥലത്ത് വീണുപോയത്. ഇതറിയാതെ ഇയാൾ കാറോടിച്ച് പോവുകയും ചെയ്തു. പിന്നീട് ഇതേ പാർക്കിംഗ് സ്ഥലത്തെത്തിയ മുഹമ്മദ് അലി നിലത്ത് പണം കിടക്കുന്നത് കണ്ടു. ഉടൻ തന്നെ അദ്ദേഹം പണം കിടന്ന സ്ഥലത്തിന്റെ ചിത്രങ്ങളും പണത്തിന്‍റെ ചിത്രവും മൊബൈലിൽ പകർത്തി. തുടർന്ന് നേരെ അൽ റഫ പൊലീസ് സ്റ്റേഷനിലെത്തി പണം ഏൽപ്പിക്കുകയും കൃത്യമായ ലൊക്കേഷൻ പൊലീസിനെ കാണിച്ചുകൊടുക്കുകയും ചെയ്തു.
പണം ലഭിച്ചയുടൻ അൽ റഫ പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിക്കുകയും കൃത്യമായി പണത്തിന്‍റെ ഉടമയെ കണ്ടെത്തുകയും ചെയ്തു. പണം നഷ്ടപ്പെട്ട് മൂന്ന് മണിക്കൂറിനുള്ളിൽ പൊലീസ് ഉടമയെ ഫോണിൽ ബന്ധപ്പെട്ടു. തനിക്ക് പണം നഷ്ടപ്പെട്ട വിവരം പൊലീസ് പറയുമ്പോഴാണ് ബിസിനസുകാരൻ അറിയുന്നത്. തുടർന്ന് സ്റ്റേഷനിലെത്തിയ അദ്ദേഹം പണം കൈപ്പറ്റി. തന്‍റെ ഇത്രയും വലിയ തുക സുരക്ഷിതമായി തിരികെ ലഭിക്കാൻ കാരണക്കാരനായ ഇന്ത്യൻ യുവാവിനും, കൃത്യമായ നടപടി സ്വീകരിച്ച ദുബായ് പൊലീസിനും അദ്ദേഹം ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. ദുബായിലെ സുരക്ഷിതത്വത്തിന്റെ നിലവാരം എത്രത്തോളം ഉയർന്നതാണെന്ന് ഈ സംഭവം തെളിയിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam