
ടെഹ്‍റാന്‍: കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ഇറാന്‍ പാര്‍ലമെന്റ് അംഗം മരിച്ചു. മുഹമ്മദ് അലി റമസാനി ദസ്‍തക് ആണ് മരിച്ചതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹത്തിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരവെ ശനിയാഴ്ച മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം മാത്രം ഇറാനില്‍ ഒന്‍പത് കൊറോണ വൈറസ് ബാധിതര്‍ മരിച്ചതായാണ് ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 43 ആയെന്നും അധികൃതര്‍ അറിയിച്ചു. 205 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്തെ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം 593 ആയി. ചൈനയ്ക്ക് പുറത്ത് കൊറോണ ബാധിച്ച് ഏറ്റവുമധികം പേര്‍ മരിച്ചത് ഇറാനിലാണ്.
ഇറാനിലെ വൈസ് പ്രസിഡന്റുിനും ഡെപ്യൂട്ടി ആരോഗ്യ മന്ത്രിയ്ക്കും അഞ്ച് എം.പിമാര്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പാര്‍ലമെന്ഫ് അടച്ചിടുകയും അന്താരാഷ്ട്ര യാത്രാ വിലക്ക് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ഇറാനില്‍ കൊറോണ വൈറസ് ബാധിച്ച് 210 പേര്‍ മരിച്ചതായി ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ഇക്കാര്യം അധികൃതര്‍ നിഷേധിച്ചു. രാജ്യത്തെ സ്കൂളുകള്‍ ചൊവ്വാഴ്ച വരെ അടച്ചിട്ടിരിക്കുകയാണ്. സര്‍വകലാശാലകള്‍ക്ക് പ്രഖ്യാപിച്ചിരുന്ന അവധി ദീര്‍ഘിപ്പിച്ചു. പൊതുപരിപാടികളും കായിക മേളകളും നടത്തുന്നതിന് വിലക്കുണ്ട്. ഹോസ്‍പിറ്റലുകളും നഴ്സിങ് ഹോമുകളും സന്ദര്‍ശിക്കുന്നതും തടഞ്ഞിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam