മലയാളികൾക്ക് യുകെയിൽ തൊഴിലവസരങ്ങൾ; ആദ്യഘട്ടത്തിൽ അവസരം 250 പേർക്ക്, ധാരണപത്രം ഒപ്പിട്ടത് വെൽഷ് സർക്കാരുമായി

By Web TeamFirst Published Mar 1, 2024, 9:15 PM IST
Highlights

ആരോഗ്യ മേഖലയ്ക്കു പുറമെ മറ്റു മേഖലകളിലുള്ളവര്‍ക്കും തൊഴിലവസരം ഒരുക്കുമെന്ന് വെല്‍ഷ് ആരോഗ്യ മന്ത്രി.

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് യു.കെയിലെ വെയില്‍സില്‍ തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നതിനായുളള ധാരണാപത്രം ഒപ്പിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ വെല്‍ഷ് ആരോഗ്യ സാമൂഹ്യസേവന മന്ത്രി എലുനെഡ് മോര്‍ഗനും സംസ്ഥാന സര്‍ക്കാരിന് വേണ്ടി നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ ഇന്‍ ചാര്‍ജ് അജിത് കോളശ്ശേരിയും തമ്മിലാണ് ധാരണാപത്രം കൈമാറിയത്.

ഇന്ത്യയിലെ ഒരു സംസ്ഥാനവുമായി ആദ്യമായാണ് ഇത്തരത്തില്‍ ധാരണപത്രം കൈമാറുന്നതെന്ന് എലുനെഡ് മോര്‍ഗന്‍ പറഞ്ഞു. കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ ഏറ്റവും മികവുറ്റവരാണെന്നും കോവിഡാനന്തരമുളള വെയില്‍സിലെ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിന് പുതിയ റിക്രൂട്ട്മെന്റ് സഹായിക്കുമെന്നും എലുനെഡ് മോര്‍ഗന്‍ വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ 250 പേരെ റിക്രൂട്ട് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ആരോഗ്യ മേഖലയ്ക്കു പുറമെ മറ്റു മേഖലകളിലുള്ളവര്‍ക്കും തൊഴിലവസരം ഒരുക്കുമെന്ന് വെല്‍ഷ് ആരോഗ്യ മന്ത്രി അറിയിച്ചു.

സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാണ് കേരളമെന്നും പുതിയ അവസരങ്ങള്‍ സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന തീരുമാനമാണെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തുടര്‍ന്ന് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന പ്രത്യേക ചര്‍ച്ചയില്‍ സഹകരണ സാധ്യതയുളള മേഖലകള്‍ കണ്ടെത്താനും തീരുമാനമായി. ചര്‍ച്ചയില്‍ ആഗോളതലത്തിലെ റിക്രൂട്ട്മെന്റ് സാധ്യതകളും കേരളത്തിന്റെ മനുഷ്യവിഭവശേഷിയുടെ സാധ്യതകളും നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് കോളശ്ശേരി വിശദീകരിച്ചു.

ചടങ്ങില്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, നോര്‍ക്ക-വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ എന്നിവരും സന്നിഹിതരായിരുന്നു. വെല്‍ഷ് പ്രതിനിധി സംഘം രണ്ടാം തീയതി തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജും, നഴ്സിങ് കോളേജും സന്ദര്‍ശിക്കും.

'അവിടെ ഇരിക്കുന്നത് നാട്ടിലെ വിഐപികൾ, അത് വേണ്ട, സ്ഥലമില്ല'; കുടമാറ്റത്തിന് വിഐപി പവലിയൻ വേണ്ടെന്ന് ദേവസ്വങ്ങൾ  
 

click me!