സൗദി അറേബ്യയിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ രാജ്യവ്യാപക പരിശോധനയിൽ ഒരാഴ്ചയ്ക്കുള്ളിൽ 21,022 നിയമലംഘകർ അറസ്റ്റിലായി. ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനാണ് നടപടി.
റിയാദ്: സൗദി അറേബ്യയിൽ ഇഖാമ (താമസാനുമതി), തൊഴിൽ നിയമങ്ങൾ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിവ ലംഘിച്ചവരെ കണ്ടെത്താനായി ആഭ്യന്തര മന്ത്രാലയം രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ ഒരാഴ്ചയ്ക്കുള്ളിൽ 21,022 പേർ പിടിയിലായി. വിവിധ സുരക്ഷാ ഏജൻസികളുടെ ഏകോപനത്തോടെ നടന്ന ഫീൽഡ് ക്യാമ്പയിനിലാണ് ഇത്രയും പേരെ പിടികൂടിയതെന്ന് മന്ത്രാലയം ശനിയാഴ്ച അറിയിച്ചു.
താമസ നിയമം ലംഘിച്ച 15,038 പേരും, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 3,484 പേരും, തൊഴിൽ നിയമം ലംഘിച്ച 2,500 പേരും പിടിയിലായവരിൽ ഉൾപ്പെടുന്നു. രാജ്യത്തേക്ക് അതിർത്തി വഴി അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,466 പേർ പിടിയിലായി. ഇതിൽ 67 ശതമാനം പേർ ഇത്യോപ്യൻ പൗരന്മാരും 32 ശതമാനം പേർ യമനികളുമാണ്. കൂടാതെ, അതിർത്തി കടന്ന് പുറത്തേക്ക് പോകാൻ ശ്രമിച്ച 33 പേരെയും സുരക്ഷാ വിഭാഗം പിടികൂടി. നിയമലംഘകർക്ക് യാത്രാസൗകര്യമോ താമസ സൗകര്യമോ നൽകിയ 15 പേർക്കെതിരെയും നടപടിയെടുത്തു.
നിലവിൽ 19,665 പുരുഷന്മാരും 1,513 സ്ത്രീകളും ഉൾപ്പെടെ 21,178 പേർ നിയമനടപടികൾക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണ്. ഇതിൽ 13,854 പേരെ യാത്രാ രേഖകൾ ശരിയാക്കുന്നതിനായി അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തു. 2,187 പേരുടെ യാത്രാ ബുക്കിങ് നടപടികൾ പൂർത്തിയാക്കി വരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം 8,511 പേരെ അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തി.


